Friday, October 18, 2013

മിലിട്ടന്റ് ഹിന്ദുമെന്റലിസം- വേദകാലപ്പുതപ്പിട്ട വെറുപ്പിന്റെ വേട്ടമന്ത്രം (ഭാഗം രണ്ട്)


ഹിന്ദുത്വാധിനിവേശം പാഠപുസ്തകങ്ങളിലേക്ക്

കാലിഫോർണിയയിലെ പാഠപുസ്തകങ്ങളിൽ അടിസ്ഥാനപരമായ ചില പിശകുകളും, ഹിന്ദുമതഭ്രാന്തന്മാരെ സംബന്ധിച്ചിടത്തോളം. വികാരങ്ങൾ വൃണമേൽപ്പിക്കാൻ പോന്നതുമായ   ചില പ്രത്യക്ഷമായ പിഴവുകൾ ഉണ്ടായിരുന്നു എന്ന കാര്യം അംഗീകരിക്കേണ്ടതുണ്ട്.
ഉദാഹരണത്തിന് ,
a) ഹിന്ദി ഭാഷ അറബിക് ലിപിയിലാണെഴുതുന്നത് എന്നുള്ള പരാമർശം.
b) വെജിറ്റേറിയനിസത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു ഘണ്ഡികയുടെ തലക്കെട്ടായി കൊടുത്ത "Where is my beef?"  എന്ന വെൻഡീസിന്റെ (മക്ഡൊണാൾഡ് പോലെയുള്ള ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ചെയ്ൻ) പരസ്യവാചകം
c) ഹനുമാനെന്ന കഥാപാത്രത്തെ പരാമർശിക്കുമ്പോൾ "monkey king", "look around you, do you see any monkeys?" എന്നൊക്കെയുള്ള പ്രയോഗങ്ങൾ  ഒരു പാഠപുസ്തകത്തിന്റെ സ്പിരിറ്റിന് യോജിച്ചതായിരുന്നില്ല എന്ന് മാത്രമല്ല തെറ്റായ വാർപ്പ് മാതൃകകളെ സൃഷ്ടിക്കാൻ പോന്നതായിരുന്നു.  
ഇത്തരം പിഴവുകൾ തിരുത്തുന്നതിൽ എതിർപ്പുകളും ഇല്ലായിരുന്നു. എന്നാൽ ഇതിന്റെ മറവിൽ വ്യാപകമായി ഹിന്ദുത്വ അജണ്ട തിരുകി കയറ്റാനുള്ള ശ്റമത്തെയാണ് എതിർത്തത്.  
ഹിന്ദുമെന്റലിസ്റ്റുകൾ നിർദ്ദേശിച്ച തിരുത്തുകളുടെ ചില വിശദാംശങ്ങൾ ഇവിടെ ലഭ്യമാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതും കഠിനമായ എതിർപ്പുകൾ ക്ഷണിച്ചുവരുത്തിയതുമായ ഏതാനും ചില തിരുത്തലുകളെ പരിശോധിക്കാം.
1- ഹിന്ദുമതം ഏകദൈവവിശ്വാസത്തിൽ അധിഷ്ഠിതമാണ്. ആ ദൈവത്തിന്റെ പേര് ഭഗവാൻ എന്നാണ്. ബഹുദൈവവിശ്വാസമെന്നായിരുന്നു പുസ്തകത്തിൽ. അത് തിരുത്തണം. ഹിന്ദുവിനു ഒരൊറ്റ ദൈവമേയുള്ളൂ ഭഗവാൻ. മിച്ചദൈവങ്ങൾ വെറും അസിസ്റ്റന്റ് ദൈവങ്ങളാണ് എന്ന് ചുരുക്കം.
2- ഹിന്ദുമതത്തിൽ ജാതിവ്യവസ്ഥ എന്നൊന്നില്ല. അത്തരത്തിലുള്ള പ്രയോഗങ്ങൾ തിരുത്തണം എന്നായിരുന്നു ആവശ്യം. ഗുജറാത്തിലെ പാഠപുസ്തകങ്ങളിൽ വർണ്ണാശ്രമപ്രകാരമുള്ള ജാതിവ്യവസ്ഥ വേദിക് ഹിന്ദൂയിസത്തിന്റെ ഭരണപരമായ നേട്ടമായി പ്രഖ്യാപിച്ച സംഘികൾ അമേരിക്കയിലെ പാഠപുസ്തകത്തിലേക്ക് വന്നപ്പോൾ നേരെ തലകുത്തനെ മറിഞ്ഞ് ഹിന്ദുമതത്തിൽ അങ്ങനെ ഒരു ഏർപ്പാടേ ഇല്ലെന്ന് വരുത്താൻ ശ്രമിക്കുകയായിരുന്നു. സായിപ്പിന്റെ മുന്നിൽ ഒരു വേഷം, സനാതനഗുജറാത്തിൽ മറ്റൊരു വേഷം. 
3- ഒരു വർണവ്യവസ്ഥയിലും ഉൾപ്പെടാതെ, ഏറ്റവും വൃത്തികെട്ട തൊഴിലുകൾ ചെയ്തിരുന്നതുകൊണ്ടാണ് കുറെ ആളുകളെ അൺടച്ചബിൾ എന്ന് വിളിക്കേണ്ടി വന്നത്. പുസ്തകത്തിൽ, വർണവ്യവസ്ഥയ്ക്ക് പുറത്തായിരുന്നവരെ അൺടച്ചബിൾ എന്ന് വിളിച്ചുവെന്നും, അവർ വൃത്തിഹീനമായ തൊഴിലുകൾ ചെയ്തിരുന്നും എന്നായിരുന്നു  പുസ്തകത്തിൽ എഴുതിയിരുന്നത്. ജാതിവ്യവ്യസ്ഥക്കും അസ്പൃശ്യതയ്ക്കും തൊഴിൽ ഒരു കാരണമാക്കി ചിത്രീകരിക്കുക എന്ന ഹിന്ദുത്വ അജണ്ടയുടെ തുടർച്ചയാണിവിടെ വെളിവായത്.  
4-'ദളിത്'' എന്ന വാക്ക് നീക്കം ചെയ്യണം. അങ്ങിനെയാരും ഇൻഡ്യയിൽ ഇല്ല.  
5-ഹിന്ദുമതത്തിൽ സ്ത്റീകൾക്കും പുരുഷൻമാർക്കും വെവ്വേറെ അവകാശങ്ങളായിരുന്നു. പുരുഷന് സ്ത്റീയെക്കാൾ അവകാശങ്ങളുണ്ടായിരുന്നു എന്നത് ശരിയല്ല.  
6- ആര്യൻ മൈഗ്രേഷൻ ഒരു മിത്താണ്. വേദിക് ആര്യൻസ് ഇൻഡിജനസ് ആളുകളാണ്. ഹിന്ദുക്കൾ ഒഴിച്ച് ബാക്കി എല്ലാവരും വിദേശികളാണ്. 
ആര്യാധിനിവേശമൈഗ്രേഷൻ: സംഘികൾക്കൊരു തീരാ മൈഗ്രെയ്ൻ.

ഈ ആര്യൻ അധിനിവേശം (പിന്നീട് മൈഗ്രേഷനായി) ഒരു ഇരുതലമൂർച്ചയുള്ള വാളായിരുന്നു സംഘികൾക്ക്. തുടക്കകാലത്ത് ആര്യൻ എന്നത് ഒരു സുപ്പീരിയർ റേസ് ആയി കണ്ട് സ്വയം അവരുമായി താദാത്മ്യം പ്രാപിച്ച് ആര്യാധിനിവേശസിദ്ധാന്തത്തെ സർവ്വാത്മനാ ആശ്ലേഷിക്കുകയായിരുന്നു സാമൂഹ്യശ്രേണിയിൽ ഉന്നതപദവി സ്വയം അലങ്കരിച്ചിരുന്ന വേദിക് ബ്രാഹ്മണിസത്തിന്റെ പിൻമുറക്കാർ. കൊളോണിയലിസ്റ്റുകളുടെ വരവിനു ശേഷം ഭരണകർത്താക്കളായ യൂറോപ്യൻ രക്തവുമായി എളുപ്പത്തിൽ സന്ധിചെയ്യാനും, അതേസമയം നാട്ടിലെ മറ്റുള്ളവരുടെമേൽ അധികാരം നിലനിർത്തിപ്പോരാനും ബ്രാഹ്മണസമൂഹത്തിനു കഴിഞ്ഞതും ഈ ആര്യൻ വംശമഹിമാവികാരം കൊണ്ടാണെന്ന് അംബേദ്കർ ചൂണ്ടിക്കാട്ടിയത് ഇവിടെ പ്രസക്തമാണ്. ബാലഗംഗാധര തിലക്, ജവഹർലാൽ നെഹ്രു തുടങ്ങിയ പ്രശസ്തരായ വ്യക്തികളും, മറ്റ് ബ്രാഹ്മണ പണ്ഠിതരും ഉൾപ്പെടെയുള്ളവരുടെ പരിപോഷണത്തിലാണ് തുടക്കത്തിൽ ആര്യൻ അധിനിവേശ തിയറി ഇന്നാട്ടിൽ പടർന്ന് പന്തലിച്ചത്. ഇക്കാലങ്ങളിലൊന്നും വിദേശികളായ വരത്തൻമാർ എന്ന വിശേഷണം തിരിഞ്ഞു കൊത്തുന്ന ഒരു രാഷ്ട്റീയ വിഷപ്പാമ്പായി സംഘപരിവാരങ്ങൾക്ക് അനുഭവപ്പെട്ടിരുന്നേയില്ല എന്ന് ചുരുക്കം.

ഹിറ്റ്ലറിന്റെ ആരാധകനായിരുന്ന സവർക്കറും ഇൻഡ്യക്ക് പുറമേനിന്നുള്ള (trans-Indian) ആര്യൻ വരവിനെ അംഗീകരിച്ചിരുന്നു. ഇതിൽ ബാലഗംഗാധര തിലക് ഒരുപടികൂടി കടന്ന് 'ആര്യഭവൻ' (Home of the Aryans) ആർട്ടിക് സർക്കിളിലാണെന്ന് കണ്ടുപിടിക്കുകയും ചെയ്തു. എന്നാൽ സംഘികളുടെ ആചാര്യനായ ഗോൾവർക്കർഭഗീരഥൻ, ബാലഗംഗാധര തിലകിന്റെ ആർട്ടിക് സർക്കിളിനെ  'പോളാർ ആക്സിസ് ഷിഫ്റ്റ്' എന്ന നൂതന സങ്കേതം ഉപയോഗിച്ച് ആർഷഭാരതത്തിന്റെ സ്വന്തം ഭൂമികയായ ബീഹാറിനും ബംഗാളിനുമിടയിൽ കൊണ്ടു നിർത്തി.

സ്വാതന്ത്ര്യാനന്തരം  നാട്ടുരാജ്യങ്ങളെയും പ്രവിശ്യകളെയും കൂട്ടിയിണക്കി ഇൻഡ്യാമഹാരാജ്യം രൂപപ്പെട്ട ശേഷം വേദിക് ഹിന്ദൂയിസത്തെ അടിസ്ഥാനമാക്കി ഒരു പാൻ ഹിന്ദുദേശീയത പടുത്തുയർത്തേണ്ട രാഷ്ട്രീയസാഹചര്യം വന്നപ്പോഴാണ് അധിനിവേശവും മൈഗ്രേഷനും ഒക്കെ പെട്ടന്ന് വിലങ്ങുതടികളായി മാറിയത്. ഭാരതം ഹിന്ദുവിന്റേത് എന്നു പറയുമ്പോൾ ഹിന്ദു വരത്തനാണെന്ന് മറുത്തു പറയുന്ന സ്ഥിതിവിശേഷം ഹൈന്ദവദേശീയതയ്ക്ക് സാരമായ മുറിവേൽപ്പിക്കും എന്നത് വ്യക്തമാണല്ലോ. അങ്ങിനെയാണ് വേദിക ബ്രാഹ്മണന്റെ വംശമഹിമാവാദം താൽക്കാലികമായി പരണത്ത് കയറ്റിയിട്ട് ആര്യൻ അധിനിവേശം/മൈഗ്രേഷൻ തിയറിയെ ഉൻമൂലനം ചെയ്യാനും, ഒരു ക്ളീൻ സ്ളേറ്റിൽ ഇൻഡ്യാചരിത്രത്തെയും വേദിക് ഹിന്ദൂയിസത്തിനെയും തിരുത്തി അവതരിപ്പിക്കാനും സംഘപരിവാരം അരയും തലയും മുറുക്കി കൊട്ടേഷൻ ടീമുകളെ ഇറക്കുന്നത്. 

1960-കളിൽ തന്നെ ആര്യൻസിന്റെ വൈദേശിക ഉത്ഭവത്തെ സംഘികൾ ചോദ്യം ചെയ്ത് തുടങ്ങിയിരുന്നു.  ആർ.എസ്.എസിന്റെ ആദ്യകാല രാഷ്ട്രീയസന്തതിയായ ഭാരതീയ ജനസംഘത്തിന്റെ മാനിഫെസ്റ്റോ നിർമ്മാതാവും, പ്രസിഡന്റും  ഒക്കെയായിരുന്നു ഡൽഹി സർവ്വകലാശാലയിലെ ചരിത്രാദ്ധ്യാപകൻ പ്രൊഫ. ബൽരാജ് മാധോക് 1982-ൽ എഴുതിയ The Rationale of Hindu State എന്ന പുസ്തകം ആര്യൻസ് ഒരു സമ്പൂർണ്ണ ഭാരത ഉത്പന്നം ആണെന്ന വാദത്തിലേക്കുള്ള സംഘപരിവാരത്തിന്റെ നിലപാടുമാറ്റം പൂർത്തിയാക്കി. ഇതേ കാലയളവിൽ, 1980-ൽ ആണ്  ഭാരതീയ ജനസംഘം "ഭാരതീയ ജനതാ പാർട്ടിയായി" രൂപാന്തരം പ്രാപിക്കുന്നത് എന്നതും ശ്രദ്ധേയം. [മുസ്ലീങ്ങളെ അത്യാവശ്യമായി ഇൻഡ്യനൈസ് ചെയ്യണം എന്ന തീസിസ് ഇറക്കി ഹിന്ദുത്വയുടെ മുടിചൂടാമന്നനായി വാണിരുന്ന  ഈ ബൽരാജ് മാധോക്കിനെ ശിഷ്യന്മാരായ അദ്വാനിയും വാജ്പേയിയും കൂടി  പാർട്ടിയിൽ നിന്നും ചവിട്ടി പുറത്താക്കിയത് മറ്റൊരു ചരിത്രം. തന്റെ ജന്മസ്ഥലമായ കറാച്ചിയിൽ ചെന്ന് മുഹമ്മദാലി ജിന്നക്ക് മതേതരതാമ്രപത്രം നൽകിയതുവഴി ആർ.എസ്.എസിന്റെ കോപം ക്ഷണിച്ചു വരുത്തിയിരുന്ന  അദ്വാനിയുടെ ചീട്ടുകീറി ഇപ്പോൾ  ഹിന്ദുത്വയുടെ പുതിയ 'ഫ്യൂറർ' സ്ഥാനമേറ്റെടുത്ത ഗുജറാത്തിന്റെ സ്വന്തം ഫേക്കുവിന്  മാധോക്കിന്റെ അനുഗ്രഹം  ലഭിച്ചത് വലിയ വാർത്തയായില്ലെങ്കിലും സംഘപരിവാരചരിത്രത്തിൽ പ്രസക്തമാണ്.]    

ബ്രാഹ്മണിക് മതദേശീയതയിലൂന്നിയ സംഘപരിവാര രാഷ്ട്രീയത്തിന് വിദേശിയിൽ നിന്നും സ്വദേശിയിലേക്കുള്ള ഈ ചുവടുമാറ്റം അത്യന്താപേക്ഷിതമായിരുന്നു എന്നുവേണം പറയാൻ. വിദേശികളെന്നാരോപിച്ച്  മതന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കാൻ താത്വികമായ പിൻബലമേകിയതും ഈ ചുവടുമാറ്റം തന്നെ.  ഖൈബർപാസ് ചുരം വഴിയാണ് തങ്ങളുടെ പൂർവ്വീകരായ വേദിക് ആര്യൻമാരും ഭാരതത്തിലേക്ക് എത്തിയതെന്ന് സമ്മതിച്ചാൽ മുഗൾഭീകരൻമാർ ഭാരതത്തിലേക്ക് വരാനുപയോഗിച്ച റൂട്ട് മാത്രമാണതെന്ന്  ഗുജറാത്തിലെ കുട്ടികളെ എങ്ങിനെ പഠിപ്പിക്കും?  ഭൂമിശാസ്ത്രപരവും മതപരവുമായ  ഇൻഡ്യാപാക്  വിഭജനം ഈ സ്വദേശി ആര്യൻ വാദത്തിന് പുത്തൻ മാനങ്ങൾ തന്നെ നൽകിയെന്നതും എടുത്തുപറയേണ്ടതുണ്ട്. 

രാഷ്ട്രീയദുഷ്ടലാക്കിനായി ഏതു നീലച്ചായത്തിലും മുങ്ങിനിവരാൻ തയ്യാറാണ് സംഘപരിവാരം എന്നതിന് മികച്ച ഉദാഹരണമാണിത്.  നവീകരിക്കപ്പെടുന്ന അറിവുകളുടെ വെളിച്ചത്തിലുള്ള സ്വാഭാവിക ചുവടുമാറ്റമായി ഇതിനെ കാണുന്നവരുണ്ടാകാം. പക്ഷേ ഇവിടെ അത്തരമൊരു വാദത്തിന് സാധുതയില്ല. 1946-ൽ, സംഘികളുടെ ശത്റുപക്ഷത്തായിരുന്ന  അംബേദ്കർ തന്നെ ആര്യൻ അധിനിവേശത്തെ പാടെ നിരാകരിക്കുകയും സ്വദേശി ആര്യൻ വാദം മുന്നോട്ട് വെയ്ക്കുകയും ചെയ്തിരുന്നു. അന്നൊന്നും സംഘികൾ അക്കാര്യം മൈൻഡ് ചെയ്തേയില്ല. ഇന്ന് ഓൺലൈൻ ഫോറങ്ങളിലും മറ്റിടങ്ങളിലും ആര്യൻ മൈഗ്രേഷൻ ചർച്ചകളിൽ തലച്ചോറിന്റെ പോളാർ ആക്സിസ് തെറ്റിപ്പോയ 'ബീഹാറി   ആര്യഭവനക്കാർ' ജീവൻമരണപ്പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നത് പതിവ് കാഴ്ചയാണ്. 

ഹിസ്റ്ററി, ആർക്കിയോളജി, ആന്ത്റപ്പോളജി, ലിംഗ്വിസ്റ്റിക്സ്, ഫോട്ടോഷോപ്പ് എന്നുവേണ്ട സകല അടവുകളും പയറ്റി ഒടുവിൽ ജനിതകപഠനങ്ങളിൽ എത്തി നിൽക്കുന്നു ഈ മൂപ്പിളമത്തർക്കം. ഇൻഡ്യയിലെ ആദിമനിവാസികളുടെ ജനിതകസാന്നിധ്യം ആര്യൻ വിദേശികളിൽ കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് ഇപ്പോ പണ്ഠിതരും സംഘികളും. നിലവിൽ, ആരാദ്യം വന്നൂ എന്ന കാലപ്പഴക്കത്തിന്റെ സാങ്കേതികതയിൽ തൂങ്ങിക്കിടക്കുകയാണ് ആർഷഭാരത വേദിക് ഹിന്ദുവിന്റെ ജനിതകപൂർവ്വീകത്വം എന്ന് ചുരുക്കം.

ആധുനികമനുഷ്യസഞ്ചാരം ആഫ്രിക്കയിൽ നിന്നും തുടങ്ങി ഇന്നും തുടരുന്ന ഒരു പ്രതിഭാസമാണ്. സഞ്ചാരവഴികളിൽ മനുഷ്യർ ചെയ്തുകൂട്ടിയതും തുടരുന്നതുമായ ക്രൂരതകളാണ് ഇന്നും ലോകമെങ്ങും നീറിപ്പുകയുന്നത്. വേദിക് ബ്രാഹ്മണിസവും, അതിന്റെ സന്തതിയായ വേദിക് ഹിന്ദൂയിസവും ലോകം കണ്ടതിൽ വെച്ചേറ്റവും നികൃഷ്ടമായ സനാതനമനുഷ്യാവകാശ ലംഘനത്തിന്റെ ഉപജ്ഞാതാക്കളും, ഉപഭോക്താക്കളുമാണ്. ബൗദ്ധീകവും, മാനസികവും, ശാരീരികവുമായ ബ്രാഹ്മണിക് അധിനിവേശത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നും മോചനം നേടുക എന്നത് ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും ഇൻഡ്യൻ സമൂഹം നേരിടുന്ന വെല്ലുവിളിയാണ്

ഒരു തരത്തിൽ, ജനസംഖ്യാതലത്തിലും അല്ലാതെയും മനുഷ്യർക്കിടയിലെ ജനിതകവ്യതിയാനം മാത്രം തിരഞ്ഞു പോകുന്ന റിഡക്ഷനിസ്റ്റിക് സമീപനത്തിൽ വൈദ്യശാസ്ത്രപരമായ നീതികരണത്തിനപ്പുറം തെറ്റായ ചില ദാർശനിക, സാമൂഹിക, രാഷ്ട്രീയ പ്രവണതകൾ ഒളിഞ്ഞു കിടക്കുന്നുണ്ട്. അതിവിശാലമായ ജനിതകപ്രപഞ്ചത്തിലെ പൊട്ടും പൊടിയും മാത്രമായ വ്യതിയാനങ്ങൾ അമിതപ്രാധാന്യത്തോടെ വരച്ചുകാട്ടുമ്പോൾ അതിനേക്കാൾ ബൃഹത്തായ ജനിതക സമാനതകൾ തമസ്കരിക്കപ്പെടുന്നുണ്ട്. ഏറ്റവും ലളിതമായ ഒരു ഉദാഹരണം നോക്കിയാൽ, ഗൂഗിൾ സെർച്ചിൽ "ഹ്യൂമൻ ജീനോം ഡൈവേഴ്സിറ്റി" എന്ന കീവേഡിന്  11.9 മില്യൺ ഹിറ്റുകളും, "ഹ്യൂമൻ ജീനോം സിമിലാരിറ്റി" എന്നതിനു 6.27 മില്യൺ ഹിറ്റുകളുമാണ് ലഭിക്കുന്നത്!  ഇതിൽ നിന്നും ഏകദേശ ട്രെൻഡ് വ്യക്തമാണ്.

മനുഷ്യപരിണാമത്തിന്റെ ഭാഗമായ ജനിതക ഡൈവേഴ്സിറ്റി പഠിക്കുന്നതും, വിലയിരുത്തുന്നതും മോശമാണെന്ന അർത്ഥത്തിലല്ല ഈ താരതമ്യം എടുത്തെഴുതുന്നത്. വംശമഹിമയുടെ   പൊതുബോധനിർമ്മിതികളിൽ ഈ  വ്യതിയാനചിത്രങ്ങളുടെ അമിതമായ പ്രൊജക്ഷന്  സാരമായ പങ്കുണ്ട് എന്നെനിക്ക് തോന്നുന്നു. പ്രത്യേകിച്ചും വംശമഹിമാവാദികൾ ഈ ജനിതകവ്യതിയാനങ്ങളിൽ മുങ്ങിത്തപ്പി തങ്ങളുടെ മേൽക്കോയ്മ സ്ഥാപിച്ചെടുക്കാനുള്ള വൃഥാശ്രമങ്ങൾ ഊർജ്ജിതമായി തുടരുന്നു എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ.

തമസ്കരിക്കപ്പെടുന്ന സമാനതകളിൽ നിന്നാണ് വെറുപ്പിന്റെ വേട്ടമന്ത്രങ്ങൾ ഉയർന്ന്    വരുന്നത്. സാംസ്കാരികവും ജനിതകവുമായ നാനാത്വങ്ങൾ അംഗീകരിക്കെ തന്നെ മനുഷ്യസമൂഹത്തെ ഒന്നാകെ കോർത്തിണക്കുന്ന ബൃഹത്തായ ജനിതക സമാനതകളെ തിരിച്ചറിഞ്ഞുകൊണ്ട് വ്യതിയാനങ്ങളാൽ തീർക്കപ്പെടുന്ന      അതിർവരമ്പുകളെ അതിജീവിക്കാനുള്ള മാനവികശ്രമങ്ങളാണ്  പുരോഗമനസമൂഹങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കേണ്ടത്. 

പ്രകാശം പരത്തുന്ന സാമിഭാവനകൾ
ഇൻഡ്യൻ ഉപഭൂഘണ്ഡത്തിലെ ഏറ്റവും പഴക്കമുള്ളതായി ഇന്നറിയപ്പെടുന്ന നാഗരികത സിന്ധുനദീതടസംസ്കാരമാണ് (ഹാരപ്പൻ സംസ്കാരം). നാഗരികതയുടെ ഗരിമയും സിന്ധു നൽകുന്ന ഹിന്ദുത്വവും ഒറ്റയടിക്കിങ്ങ് പോക്കറ്റിലാക്കാൻ വേദിക് ഹിന്ദൂയിസം ഹാരപ്പൻ സംസ്കാരത്തെ തള്ളിപ്പറയുകയും ആര്യൻസിനു അതിനെക്കാൾ മെച്ചപ്പെട്ട നാഗരികത റെഡിയാക്കിക്കൊടുക്കയും ചെയ്തു. അതാണ് സംഘികൾ പാഠപുസ്തകങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. വേദിക് ഫൗണ്ടേഷന്റെ (VF) വെബ് സൈറ്റിൽ നിന്നും,
People living around the Indus valley gradually developed their civilization. It was later on called the Harappan culture or Harappan civilization and was considered to exist around 2700-2500 BC. But it appears that that civilization was totally out of touch with the mainstream of Bhartiya culture, that’s why their linguistic and literary developments remained in a very primitive shape.
But, on the other hand, we have the historical record, documented in the Bhagwatam itself (Bhag. Ma. 6/94, 95, 96) that in 3072 BC, 2872 BC and 2842 BC, three public programs of the recitation of the Bhagwatam and the discourses on Krishn leelas had happened in which Saints and the devotees participated. 
അതായത്, ഹാരപ്പൻ സംസ്കാരം മുഖ്യധാരാ ഭാർതീയ സംസ്കാരവുമായി കമ്പ്ലീറ്റ് ഔട്ട് ഓഫ് ടച്ച് ആയിരുന്നു. അതുകൊണ്ടാണ് അവരുടെ എഴുത്തുവഹകൾ ഒക്കെ പ്രിമിറ്റീവ് ആയിപ്പോയത്. 
നേരെ മറിച്ച് ഹാരപ്പൻ സംസ്കാരത്തിനും വളരെ മുമ്പേ തന്നെ മൂന്ന് കാലഘട്ടങ്ങളിലായി 'ഭാഗവതപാരായണവും', കൃഷ്ണലീലകളെക്കുറിച്ചുള്ള പ്രഭാഷണങ്ങളും നടന്നിട്ടുള്ളതായും, പ്രസ്തുതപരിപാടികളിൽ പുണ്യാളന്മാരും ഭക്തന്മാരും പങ്കെടുത്തതായും 'ഭാഗവതത്തിൽ' തന്നെ രേഖപ്പെടുത്തിയിട്ടുള്ള ചരിത്രസത്യമാണ്!
പക്ഷേ 3072 ബി.സിയും, 3139 ബി.സി.യും (സംഘികൾ ആറ്റം ബോംബ് പൊട്ടിച്ച മഹാഭാരതയുദ്ധം നടന്ന വർഷം! ) ഒക്കെ ചീളു പഴക്കങ്ങളാണല്ലോ. ഹിന്ദു സംസ്കാരത്തിനെ ഈ പഴക്കമൊന്നും പോര. ഇവിടെയാണ് സംഘിസാമികളുടെ ഭാവന ചിറകുവിരിക്കുന്നത്. സാമി പ്രകാശാനാന്ദ സരസ്വതി ഇതുസംബന്ധിച്ച് തന്റെ തപോമുകുരത്തിൽ തെളിഞ്ഞുവന്ന സത്യങ്ങൾ “The True History and the Religion of India” എന്ന പുസ്തകരൂപേണ ഇംഗ്ലീഷിൽ എഴുതി ഓൺലൈനിൽ രേഖപ്പെടുത്തി. ഈ പുസ്തകത്തിനെ സംസ്കൃതത്തിൽ എൻസൈക്ലോപീഡിയ ഓഫ് ഓതന്റിക് ഹിന്ദൂയിസം എന്നു വിളിക്കുന്നു. പുസ്തകം വായിക്കുന്നതിനു മുൻപ് നിങ്ങളോട് സാമിക്ക് ഒരു കാര്യം അരുളിചെയ്യാനുണ്ട്.
You should know that all of our religious writings are Divine facts, and facts always remain facts, they cannot become myths. Using the word myth for our religious history is a serious spiritual transgression.”
ഇനി നമുക്ക് സ്വാമിയുടെ വെളിവുകേടുകളിലേക്ക് തികച്ചും ഗൗരവമായ ഒരു ആത്മീയകടന്നുകയറ്റത്തിനു ശ്രമിക്കാം.
“The most reliable reaffirmations of the authenticity of the unbroken continuity of the Hindu civilization of 1,900 million years from the period of the first Manu to the period of Krishn, are the commentaries on the Bhagwatam by the great Masters and the acharyas that reconfirm every statement of the Bhagwatam. The Bhagwatam explains the entire procedure of the creation of the universe and the brahmandas (governed by Brahma) and tells the entire history since the creation of this brahmand, from 155.52 trillion years ago and up to the period of Krishn. A major part of the Bhagwatam contains the descriptions of the prime events of the last 1,900 million years.”
അതായത് സഹൃദയരെ, ഈ പ്രപഞ്ചത്തിന്റെ (ബ്രഹ്മാണ്ഡ്) പ്രായം 155.52 ട്രില്യൺ വർഷങ്ങളാണ്. ഹിന്ദുസംസ്കാരം തുടങ്ങിയിട്ട് 1,900 മില്യൺ വർഷങ്ങളായി. ന്ന്വച്ചാൽ, സത്യം സത്യമായിട്ടും ഓന്തുകൾക്കും ദിനോസറുകൾക്കും മുൻപേ ഹിന്ദുക്കൾ ഈ ഭൂമിയിൽ ഭാഗവതവും വായിച്ച് വെരകിയിരുന്നു.

അപ്പോ പിന്നെ ഏതാണ്ട് അയ്യായിരത്തിനു താഴെ മാത്രം വർഷം പഴക്കമുള്ള ഹാരപ്പൻ സംസ്കാരം ( ആദിവാസി സംസ്കാരം) എങ്ങനെയാണ് ഹിന്ദുവിനൊരു പാരയാകുന്നത്? അല്ല നിങ്ങളു തന്നെ പറയൂ. ആരാണ് ശരിക്കുമുള്ള വരത്തരെന്ന് ഇപ്പ തെളിഞ്ഞില്ലേ?

സാമിശരണം പരിണാമശരണം

ലോകത്തൊള്ള സകല ഗ്രന്ഥമതമണ്ടന്മാരുടെയും         യഥാർത്ഥകഴിവുകൾ വെളിച്ചത്തുകൊണ്ടുവരുന്ന ഒന്നാന്തരം ഉരകല്ല് പരിണാമസിദ്ധാന്തമാണ്. ഈ ഉരകല്ലിൽ തട്ടിത്തടഞ്ഞ് സരസ്വതിസാമിയുടെയും ജ്ഞാനകൊണം പുറത്ത് വരുന്നതിന്റെ ഉദാഹരണങ്ങൾ ഇതാ പുസ്തകത്തിൽ നിന്നും.
"According to this theory: (a) Fish or aquatic animals, when exposed to the grounds, developed a need to breathe properly, so they developed a lung-like structure and became frogs (an amphibian). These frogs kept on jumping all the time and disturbing the atmosphere, so the nature pushed them down and they became reptiles like lizards, snakes and crocodiles. Tired of their slow motion they then evolved into running dinosaurs, from a miniature size to a real monstrous size."
അതായത് വെള്ളത്തിൽ കിടക്കപ്പൊറുതിയില്ലാതെ തവളകൾ മുകളിലോട്ട് ചാടിക്കൊണ്ടേയിരുന്നു. ഈ ചാട്ടം കാരണം അന്തരീക്ഷത്തിനു ഭയങ്കര ഡിസ്റ്റർബൻസായി. ഒടനേ പ്രകൃതി തവളേനെ ഉന്തി താഴെയിട്ടു. അപ്പോ തവള ഓന്തായും, പാമ്പായും, മുതലയായും കരയിൽ ചാടാതെ ഇഴഞ്ഞ് ജീവിക്കാൻ തുടങ്ങി. ഇഴഞ്ഞ് മടുത്ത പാമ്പുകൾ ഓടുന്ന ദിനോസറുകളായി..

ഓന്തുകൾക്കും ദിനോസറുകൾക്കും മുൻപേ ഭാഗവതം വായിച്ചോണ്ട് ഭൂമിയിൽ വസിച്ചിരുന്ന ഹിന്ദുക്കൾ, തവളേനെ ഉന്തിയിട്ട് പാമ്പാക്കിയ പ്രകൃതിയുടെ ഈ വികൃതിക്ക് ദൃക്സാക്ഷികളായതിൽ ഒട്ടും അൽഭുതമില്ല!
"Now coming to the technical aspects of this theory, you should know that the very basis of the theory is unscientific.
1. The first born one-cell microorganism may only grow bigger but it can never produce sense organs on its own. It is impossible, because it has no such impulse to observe the outside world. Senses are never evolved through the evolution process. The impulse to see or hear or taste or smell or touch is not inherent in the body tissues. They are the natural impulses of a being who already has his senses and already has a developed mind."
കാണാനും കേൾക്കാനും രുചിക്കാനും മണക്കാനുമുള്ള ഇമ്പൾസൊന്നും ഈ സൈസ് വിവരക്കേട് എഴുതിവെക്കുന്നവരുടെ   ശരീരകലകൾക്ക് കാണില്ല എന്നും, അഥവാ ഉണ്ടെങ്കിൽ തന്നെ അത് ഉപയോഗിക്കാൻ മതബോധം അനുവദിക്കുകയില്ലെന്നും വ്യക്തമാണ്.  
"2. A tiger cannot produce the species of wolves or dogs or bison. This technical discrepancy crumbles the whole theory of evolution."
കടുവായ്ക്ക് കുറുക്കനാകാൻ പറ്റത്തില്ല. പട്ടിയും കാളയുമാകാൻ പറ്റില്ല. സരസ്വതിസാമിയുടെ മുട്ടൻ  സാങ്കേതിക പിഴവ് മൂലം പരിണാമസിദ്ധാന്തം മൊത്തമായും ദാണ്ടെ ഇടിഞ്ഞുപൊളിഞ്ഞ് പണ്ടാരടങ്ങിപ്പോയി.
"There are hundreds of questions to which the theory of evolution has no answer. When it says that the inner urge of a being to accommodate to the new situation causes a change in the body formation, then why has the evolution now stopped?.  ...It would have been handy to have four hands so the modern man could work on two computers at the same time, and could work better and faster in the kitchen or in the office."
പരിണാമസിദ്ധാന്തത്തിനു ഉത്തരമില്ലാത്ത നൂറുകണക്കിനു ചോദ്യങ്ങളുണ്ടെന്നത് ഒള്ളതാണ് കേട്ടാ. ഒരു പുതിയ സാഹചര്യത്തിൽ അക്കോമ്മഡേഷൻ എടുക്കാനായി ജീവിയുടെ അന്തരാളങ്ങളിൽ നിന്നുമുയരുന്ന ആന്തോളനങ്ങൾ കൊണ്ടാണ് ശാരീരികമാറ്റങ്ങൾ ഉണ്ടാകുന്നതെങ്കിൽ നിർത്താറായില്ലേ... ഈ പരിണാമ വെടിവഴിപാട്? എന്ന് സാമി ഉറക്കെ ചോദിച്ചു പോകയാണ്. അല്ലെങ്കിൽ രണ്ട് കമ്പ്യൂട്ടറിൽ ഒരേസമയം വർക്ക് ചെയ്യാനായിട്ട് നാലു കൈയ്യുകൾ വേണമെന്ന സാമിയുടെ ആന്തോളനം എന്തുകൊണ്ട് പരിണാമഭഗവാൻ അനുവദിച്ചുകൊടുക്കുന്നില്ല? പറയൂ പരിണാമസിദ്ധാന്തമേ പറയൂ...
"The science of instinct, desire, and karm.The animal world is strictly predominated with their individual inherent instincts related to their eating, mating and living habits. There are no premeditated robbers or burglars in the regular animal world, and there are no such animals who mate with the same sex. So, they don’t commit sin or do good deed; they only follow their instincts. For example, they kill but they don’t murder."
സാമിക്ക്  ഈ വിക്കിപ്പീഡിയയിലൊക്കെ വിശ്വാസം കാണില്ല. എന്നാലും ഏതാണ്ട് 1500 ആനിമൽ സ്പീഷീസുകളിൽ ഹോമോസെക്സ്വാലിറ്റി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.  

ശരിക്കും ഈ സാമിയുടെ തപ:ശക്തിയുടെ മുന്നിൽ ഗോക്രിയൊന്നും ഒന്നുമല്ല. അതുകൊണ്ട് തന്നെ ഈ സാമിയുടെ അബദ്ധപഞ്ചാംഗങ്ങളെ മൊത്തമായി പൊളിച്ചടുക്കുന്നത് ഒരു സാമൂഹ്യസേവനമായിരിക്കും. അതിലേക്കായി വിഷയനൈപുണ്യവും, സമയവുമുള്ള സുഹൃത്തുക്കൾ ശ്രമിച്ചാൽ നന്നായിരുന്നു.

വീണ്ടും പാഠപുസ്തകത്തിലേക്ക് 
മുകളിൽ കൊടുത്തിട്ടുള്ളതുപോലെയുള്ള മിലിട്ടന്റ് ഹിന്ദുമെന്റലിസ്റ്റ് കൃതികളിൽ നിന്നുള്ള ആശയങ്ങളാണ് ചരിത്ര വസ്തുതകളായി അമേരിക്കൻ പാഠപുസ്തകങ്ങളിൽ ഇടിച്ച് കയറ്റാൻ സംഘികൾ ശ്രമിച്ചത്. അവിടങ്ങളിൽ വിവരവും ബോധവുമുള്ളവർ തക്കസമയത്ത് ഇടപെട്ടത് കൊണ്ട് അതിനെ തടയാൻ കഴിഞ്ഞു. പക്ഷെ ഇൻഡ്യയിൽ ഇപ്പത്തന്നെ ഗുജറാത്ത് പോലെയുള്ള സ്ഥലങ്ങളിൽ ഈ വക ഐറ്റങ്ങൾ കരിക്കുലത്തിന്റെ ഭാഗമായി പഠിപ്പിക്കുന്നുണ്ട്. വരും കാലങ്ങളിൽ ഇത് മറ്റ് സ്ഥലത്തേക്കും വ്യാപിക്കും എന്നുറപ്പാണ്. കാരണം ഇതാ സ്വാമികളുടെ ആഹ്വാനം ശ്രദ്ധിക്കൂ...
“The government authorities of free India should take the initiative to produce the history of India with the correct chronology and produce the correct view of Hindu religion as explained in "The True History and the Religion of India" which should be prescribed in the schools and colleges for study, and thus, it may disperse the cloud of ignorance that was created by the English people and which is still clouding a great number of intellectual brains of India. ”
ഇത്തരം വെളിവുകേടുകളിലെ തമാശകൾക്കപ്പുറം, പാഠപുസ്തകങ്ങൾ തിരുത്തി വേണം തുടങ്ങാൻ എന്ന മിലിട്ടന്റ് ഹിന്ദുമെന്റലിസത്തിന്റെ ഈ ആഹ്വാനത്തെ നമ്മുടെ സമൂഹം അതർഹിക്കുന്ന ഗൗരവത്തിലെടുത്ത് മുൻപെന്നത്തെക്കാളും ശക്തമായ പ്രതിരോധം സൃഷ്ടിക്കേണ്ടിയിരിക്കുന്നു. വൈകിയാൽ സംഘപരിവാരം ഓടിച്ചുകൊണ്ടുവരുന്ന ഈ ഫാസിസ്റ്റ് യാഗാശ്വത്തെ ഒരു പക്ഷെ പിടിച്ചു നിർത്താനായെന്ന് വരില്ല.

റഫറൻസുകൾ:
  1. Dr. B. R. Ambedkar on the Aryan Invasion and the Emergence of the Caste System in India, Arvind Sharma, J Am Acad Relig73 (3): 843-870.
  2. Casolari, Marzia. “Hindutva’s Foreign Tie-Up in the 1930s: Archival Evidence. Economic and Political Weekly January 22,2000
  3. http://encyclopediaofauthentichinduism.org/
  4. http://encyclopediaofauthentichinduism.org/articles/44_a_review_of.htm
  5. http://www.friendsofsouthasia.org/textbook/TextbookEdits.html
  6. http://www.thevedicfoundation.org/bhartiya_history/Bhartiya_Civilization_after_Mahabharat_War.htm

Thursday, October 17, 2013

മിലിട്ടന്റ് ഹിന്ദുമെന്റലിസം- വേദകാലപ്പുതപ്പിട്ട വെറുപ്പിന്റെ വേട്ടമന്ത്രം (ഭാഗം ഒന്ന്)

ഫാസിസ്റ്റ് ലോകക്രമത്തിനു ഇൻഡ്യയുടെ വക സംഭാവനയാണ് മിലിട്ടന്റ് ഹിന്ദുമെന്റലിസം. മുസ്സോളിനി, ഹിറ്റ്ലർ എന്നിവരുടെ പ്രവർത്തനരീതികളും, ആര്യൻ വംശമഹിമാവാദവും, വേദിക് ഹിന്ദൂയിസത്തിൽ ചാലിച്ചെടുത്ത ഈ സംഘപരിവാര സംഹാരസംഹിതയുടെ ഫാസിസ്റ്റ് ഫെറ്റിഷിസം ചരിത്രത്തിലുടനീളം കഫം തുപ്പിക്കിടപ്പുണ്ട്.
 “To keep up the purity of the race and its culture, Germany shocked the world by her purging the country of the Semitic races—the Jews. Race pride at its highest has been manifested here,”  “Germany has also shown how well-nigh impossible it is for races and cultures, having differences going to the root, to be assimilated into one united whole, a good lesson for us in Hindustan to learn and profit by - M.S. Golwalkar
"Mussolini saw the essential weakness of his country and conceived the idea of the Balilla organization… Nothing better could have been conceived for the military organization of Italy… The idea of fascism vividly brings out the conception of unity amongst people… India and particularly Hindu India need some such institution for the military regeneration of the Hindus. Our institution
of Rashtriya Swayamsewak Sangh of Nagpur under Dr Hedgewar is of this kind,
though quite independently conceived."Balkrishna Shivram Moonje,  RSS, after visiting Italian military schools and meeting Mussolini in 1931. 
"Germany’s solemn idea of the revival of the Aryan culture, the glorification of the Swastika, her patronage of Vedic learning and the ardent championship of the tradition of Indo-Germanic civilisation are welcomed by the religious and sensible Hindus of India with a jubilant hope. ...I think that Germany’s crusade against the enemies of Aryan culture will bring all the Aryan nations of the world to their senses and awaken the Indian Hindus for the restoration of their lost glory". -statement by the spokesman of the Hindu Mahasabha (Savarkar's), March 25, 1939, The declaration contained in Auswartiges Amt-Politischen Archiv (AA-PA, Bonn)/Pol VII, quoted by M Hauner, p66). 
ഹിറ്റ്ലറിന്റെ ആര്യൻ ജർമ്മനിയെ ആരാധനാമൂർത്തിയായി പ്രതിഷ്ഠിച്ച്, ജനാധിപത്യത്തിനു പകരം ഫാസിസമാണു ഏറ്റവും നല്ല ഭരണക്രമമെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന സംഘപരിവാരം ഇൻഡ്യൻ     ജനാധിപത്യത്തിന്റെ നെടുംതൂണുകളോരോന്നായി പിഴുതെറിഞ്ഞ് വേദിക് ഫാസിസത്തിലേക്കുള്ള രഥയാത്ര ആരംഭിച്ചുകഴിഞ്ഞു.
 
ജനാധിപത്യ ഇൻഡ്യയുടെ മഴവിൽസാംസ്കാരികതയ്ക്കുമേൽ ചാടി വീണ് കടിച്ചു കുതറുന്ന ഈ വേദകാലമൃഗത്തിന്റെ ശൗര്യത്തിനും, സംഹാരശേഷിക്കും രാജ്യം ഇതിനോടകം തന്നെ നിരവധി തവണ സാക്ഷ്യം വഹിച്ചുകഴിഞ്ഞു. ഓർവെല്ലിയൻ ഫാമിലെ നെപ്പോളിയനെന്ന പന്നി ജനിച്ചയുടനെ നായ്ക്കുട്ടികളെ അടർത്തിമാറ്റി സമൂഹത്തിനെതിരെ കുരച്ചുചാടാനും, അവസരമെത്തിയാൽ കടിച്ചുകൊല്ലാനും പാകത്തിനു വളർത്തിയെടുത്തതു പോലെ മിലിട്ടന്റ് ഹിന്ദുമെന്റലിസവും അവരുടെ ആവശ്യത്തിനായുള്ള മൃഗവാസനകളെ ധാരാളമായി വളർത്തിയെടുക്കുന്നുണ്ട്. ഈ മിലിട്ടന്റ് നർച്ചറിങ്ങിന് അത്യന്താപേക്ഷിതമായ ഘടകങ്ങളിലൊന്നാണ് സനാതനധർമ്മത്തിലൂന്നിയുള്ള അടിസ്ഥാനവിദ്യാഭ്യാസം.
ഇൻഡ്യൻ ഉപഭൂഘണ്ഡത്തിലെ വിശാലമായ ഭൂപ്രദേശങ്ങളിലാകെ വ്യാപിച്ചിരുന്ന ബഹുവർണ്ണസാംസ്കാരികതയുടെ വിളനിലങ്ങളിൽ നിന്നും തിരഞ്ഞെടുത്ത,മിത്തുകളെയും, ഭാവനാസൃഷ്ടികളായ കഥകളെയും, ഹൈന്ദവമെന്ന ഏകശിലാസ്വരൂപത്തിലേക്ക് ആവാഹിക്കുവാനായി നുണക്കഥകൾ മെനഞ്ഞെടുക്കുക എന്നതായിരുന്നു ഈ വിദ്യാഭ്യാസത്തിലേക്കുള്ള ആദ്യപടി. ഇതിനായി രചിക്കപ്പെട്ട ഗ്രന്ഥങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സാമി പ്രകാശാനന്ദസരസ്വതിയാൽ എഴുതപ്പെട്ട The True History and the Religion of India എന്ന ഫിക്ഷണൽ ഗ്രന്ഥം (ഈ പുസ്തകത്തെക്കുറിച്ച് കേട്ടിട്ടില്ലാത്തവർക്കായി പോസ്റ്റിന്റെ രണ്ടാം ഭാഗത്തിൽ വിശദമായി പരിചയപ്പെടുത്തുന്നുണ്ട്).

ഇത്തരം പഠനസാമഗ്രികൾ വേണ്ട രീതിയിൽ പ്രചരിപ്പിക്കുകയും പഠിപ്പിക്കുകയും വഴി തീവ്രദേശീയതയിലേക്കും, ഇതരസംസ്കാരങ്ങളുടെ തിരസ്കാരത്തിലേക്കും, നശീകരണത്തിലേക്കും നയിക്കുവാൻ പ്രാപ്തരായ പുത്തൻ തലമുറകളെയും, തുടർച്ചകളെയും വാർത്തെടുക്കാമെന്നു തിരിച്ചറിഞ്ഞുകൊണ്ടാണ് നിലവിലുള്ള പാഠപുസ്തകങ്ങൾ തിരുത്തിക്കൊണ്ട് തന്നെ വേണം ആശയപരമായ ഈ ഉപജാപത്തിന് വിദ്യാരംഭം കുറിക്കേണ്ടതെന്ന തീരുമാനത്തിലേക്ക് മിലിട്ടന്റ് ഹിന്ദുമെന്റലിസ്റ്റുകൾ എത്തിച്ചേരുന്നത്.

ദേശീ ഹിന്ദുത്വ പാഠ്യപദ്ധതി
1998-ൽ ദേശീയഭരണത്തിലെത്തിയ സംഘപരിവാരം ആദ്യം ചെയ്ത കാര്യങ്ങളിലൊന്ന് പുതിയൊരു ദേശീയ പാഠ്യപദ്ധതിക്രമം (National Curriculum Framework) രൂപപ്പെടുത്തുകയായിരുന്നു. 1972-ലും, 1986-ലും രൂപപ്പെടുത്തിയ കരിക്കുലം ഫ്രെയിംവർക്ക്, ഭരണഘടനയിൽ അന്തർലീനമായിരുന്ന നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തെ വിലമതിക്കുകവഴി, ജനാധിപത്യമൂല്യങ്ങളും, സാമൂഹികനീതിയും, ദേശീയോദ്ഗ്രഥനവും ഊട്ടിയുറപ്പിക്കുവാൻ ലക്ഷ്യമിട്ടപ്പോൾ, സംഘപരിവാരത്തിന്റെ കരിക്കുലം "മൂല്യബോധനം (Value Education)" ആയിരുന്നു മുഖ്യമായും ലക്ഷ്യമാക്കിയത്. പ്രാഥമികമായും ഹൈന്ദവമത-ആത്മീയമൂല്യങ്ങളെ മാത്രം അടിസ്ഥാനമാക്കി ഇൻഡ്യയുടെ പൗരാണികചരിത്രത്തിന്റെ പുനർനിർമ്മിതിയിലൂടെയും, ന്യൂനപക്ഷസംസ്കാരങ്ങളുടെ ശത്രുതാവൽക്കരണത്തിലൂടെയും    പുതുതലമുറയിൽ രാജ്യാഭിമാനബോധം സൃഷ്ടിക്കുകയും, അതുവഴി അവരിൽ "ഹൈന്ദവദേശീയതയും", "ഹൈന്ദവ അവബോധവും" വികസിപ്പിച്ചെടുക്കുക എന്നതായിരുന്നു സംഘപരിവാര അജണ്ടപ്രകാരം ചരിത്രത്തിന്റെയും പൊതുവിൽ വിദ്യാഭ്യാസത്തിന്റെയും അന്തിമലക്ഷ്യം.

നാഗ്പൂരിലെ മിലിട്ടന്റ് ഹിന്ദുമെന്റലിസ്റ്റ് അച്ചുകളിൽ ഭാവിപൗരന്മാരെ വാർത്തെടുക്കാനുള്ള ഈ ഉപജാപശ്രമങ്ങൾക്കെതിരെ ഇടതുപക്ഷമുൾപ്പെടെയുള്ള പുരോഗമനസമൂഹം ശക്തമായി എതിർത്തിരുന്നു. പക്ഷെ ഭരണാധികാരം കൈപ്പിടിയിലെത്തിയ ഇടങ്ങളിലൊക്കെയും എതിർപ്പുകളെ അവഗണിച്ചും, നിശബ്ദമാക്കിയും തങ്ങളുടെ അജണ്ടകൾ പാഠപുസ്തകരൂപത്തിൽ കുട്ടികളിലേക്ക് എത്തിക്കുന്നതിൽ മിലിട്ടന്റ് ഹിന്ദുമെന്റലിസം ഏറെക്കുറെ വിജയിക്കുക തന്നെ ചെയ്തു. പാഠപുസ്തകങ്ങളിൽ ഹിറ്റ്ലറിനെ (the supremo) മഹത്വവൽക്കരിച്ചുകൊണ്ട് എല്ലാറ്റിനും മാതൃകയായി ഗുജറാത്ത് മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. ഒരു ദശകത്തിനപ്പുറം ഈ മൂല്യബോധനത്തിന്റെ യഥാർത്ഥ വിളവെടുപ്പു നടന്നതും ഗുജറാത്തിലാണെന്നത് ചരിത്രം.

സാങ്കൽപ്പിക കഥാപാത്രങ്ങൾ ചരിത്രപുരുഷന്മാരും, ഒറ്റുകാരനും ഓന്തുമൊക്കെ ധീരദേശാഭിമാനികളുമായും, നൂറ്റാണ്ടുകളായി ഭാരതത്തിൽ നിലനിന്നുപോരുന്ന ന്യൂനപക്ഷസംസ്കാരങ്ങൾ അധിനിവേശഭീകരരായും പുനരവതരിച്ച ഈ ഹൈന്ദവപാഠപുസ്തകങ്ങൾ സെക്കുലറിസമെന്നാൽ കാൽക്കീഴിൽ ചവിട്ടിയരച്ച്, തൃശൂലത്തിൽ കോർത്തെടുക്കേണ്ടുന്ന കൊളോണിയലിസ്റ്റ്   നിർമ്മിതശത്രുവാണെന്ന്        കുഞ്ഞുങ്ങളെ നിരന്തരം   ഓർമ്മപ്പെടുത്തിക്കൊണ്ടേയിരുന്നു.   ആര്യൻ   വംശശുദ്ധിയിലൂന്നിയ ഒരു ഹോമോജീനിയസ് ഹിന്ദുരാഷ്ട്രത്തിന്റെ നിർമ്മിതിക്കായുള്ള        പാഠപുസ്തകങ്ങളും, ലഘുലേഖകളും, സൈബർപോരാളികളുടെ പ്രചാരണവേലകളുടെയും ഫലമായി വിഷലിപ്തവും സ്ഫോടനാത്മകവുമായ മനസ്സുമായി ഉണർന്നുകഴിഞ്ഞ    മിലിട്ടന്റ് ഹിന്ദുമെന്റലിസ്റ്റുകൾ തങ്ങൾക്കനുയോജ്യനായ       'ഫ്യൂററെ' അരിയിട്ട് വാഴിക്കാനുള്ള രാജ്യവ്യാപകമായ തയ്യാറെടുപ്പിലാണിന്ന്.
ഈ സാഹചര്യത്തിൽ, സനാതനധർമ്മം പൊട്ടിമുളച്ചു പടർന്ന് പന്തലിച്ച ആർഷഭാരതഭൂമിയിൽ കിരീടം വെച്ച ഭൂരിപക്ഷരാജാക്കന്മാരായി വാഴുന്ന സംഘപരിവാരസംഘടനകളും അതിന്റെ കൂലിപ്പടയാളികളും, സമുദ്രദൂരങ്ങൾക്കിപ്പുറം അമേരിക്കൻ സാമ്രാജ്യത്തിലെ കുട്ടികൾക്കായുള്ള പാഠപുസ്തകങ്ങളിൽ തങ്ങളുടെ വിഷവിദ്വേഷം കലർത്തുന്നതിനായി യാതൊരു ഉളുപ്പുമില്ലാതെ ന്യൂനപക്ഷ ഇരവേഷം കെട്ടിയാടിയ, അധികം പഴക്കമില്ലാത്ത ചരിത്രസംഭവങ്ങളെ ഒന്ന് പരിചയപ്പെടുന്നത് അവസരോചിതമായിരിക്കും.

യാങ്കീ ഹിന്ദുത്വ പാഠ്യപദ്ധതി  

ഈ ചരിത്രം ശരിക്കും തുടങ്ങുന്നത് 2004-ൽ വെർജീനിയയിലെ ഫെയർ ഫാക്സ് കൗണ്ടിയിലെ ഒരു സ്കൂൾപരിസരത്തായിരുന്നു. അവിടെ സ്കൂൾ പാഠപുസ്തകങ്ങളിൽ ഹിന്ദുവിരുദ്ധപരാമർശങ്ങൾ ഉണ്ടെന്നും പറഞ്ഞ് അന്നുയർത്തപ്പെട്ട ആരോപണങ്ങൾ ജോർജ് ടൗൺ സർവ്വകലാശാലയിലെയും, ജോർജ് മേസൺ സർവ്വകലാശാലയിലെയും പണ്ഠിതന്മാർ പരിശോധിച്ച് തള്ളിക്കളയുകയാണുണ്ടായത്. അവരുടെ നിർദ്ദേശപ്രകാരം സ്കൂൾ ബോർഡ് പുസ്തകങ്ങളെ തിരുത്തലുകൾക്ക് വിധേയമാക്കാതെ സ്വീകരിച്ചു.

2004 സെപ്തംബറിൽ സംഘപരിവാരപോഷക സ്ഥാപനമായ Educator's Society for the Heritage of India (ESHI) എന്ന സംഘടന കാലിഫോർണിയ, ടെക്സാസ്, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങളിലെ പാഠപുസ്തകങ്ങളിൽ ഹിന്ദുമതത്തെക്കുറിച്ചുള്ള പരാമർശങ്ങളെ പ്രതിരോധിക്കുന്നതിനുള്ള തന്ത്രം രൂപപ്പെടുത്തുന്നതിലേക്കായി ന്യൂ ജേഴ്സിയിലെ റട്ഗേഴ്സ് സർവ്വകലാശാലയിൽ വെച്ച് ഒരു കോൺഫറൻസ് സംഘടിപ്പിക്കുകയുണ്ടായി. ടെക്സാസിലെ ഓസ്റ്റിൻ ആസ്ഥാനമാക്കിയ വേദിക് ഫൗണ്ടേഷൻ (VF) എന്ന സംഘടനയുൾപ്പെടെ അമേരിക്കയിലെ വിവിധ സംഘപരിവാര സംഘടനകളിലെ പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. 

ഈ സംഘടിത ആസൂത്രണത്തിന്റെ തുടർച്ചയായിരുന്നു കാലിഫോർണിയയിലെ പാഠപുസ്തകം തിരുത്തുന്നതിനായുള്ള പരിവാരശ്റമങ്ങൾ. ആദ്യകാല ഇൻഡ്യൻ ഇമിഗ്രേഷനുകൾക്ക് ആതിഥേയത്വം വഹിക്കുകയും ഇപ്പോൾ ഇൻഡ്യൻ ഇമിഗ്രന്റ് ജനസംഖ്യയിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ് കാലിഫോർണിയ. കാലിഫോർണിയയിൽ സംസ്ഥാന സ്കൂൾ പാഠ്യപദ്ധതിപ്രകാരമുള്ള പ്രധാനവിഷയങ്ങളിലെ പാഠപുസ്തകങ്ങൾ എല്ലാ ആറു വർഷം കൂടുമ്പോഴും പുനപരിശോധിച്ച് നവീകരിക്കുന്ന സമ്പ്രദായമുണ്ട്. 2005-ൽ ചരിത്ര, സാമൂഹ്യപാഠപുസ്തകങ്ങളെ ഇത്തരത്തിൽ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനുള്ള അവസരമുണ്ടായി.
നിയമപ്രകാരം പാഠപുസ്തകങ്ങളെ പൊതുസമക്ഷം പരിശോധനക്കായി വെച്ചിരുന്നു. ആറാം ക്ലാസിലെ പാഠപുസ്തകത്തിൽ ഹിന്ദുക്കളെക്കുറിച്ച് തെറ്റായ വിവരങ്ങളും സ്റ്റീരിയോടൈപ്പുകളും ഉണ്ടെന്നാരോപിച്ച് ഹിന്ദു എഡ്യുക്കേഷൻ ഫൗണ്ടേഷനും (HEF) വേദിക് ഫൗണ്ടേഷനും (VF) കാലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് ഏഡ്യുക്കേഷന് (CDE) കത്തെഴുതി. ഒപ്പം ഏതാണ്ട് അഞ്ഞൂറോളം തിരുത്തുകളും നിർദ്ദേശിച്ചു. അതിൽ നിന്നും 160-ഓളം തിരുത്തുകൾ അധികാരികൾ റിവ്യൂവിനായി തിരഞ്ഞെടുത്തു. ഈ തിരുത്തുകളെക്കുറിച്ച് വഴിയേ പറയാം.

കാലിഫോർണിയ സ്റ്റേറ്റ് ബോർഡ് ഓഫ് എഡ്യുക്കേഷൻ (CBE) തിരുത്തുകളുടെ സാധുത വിലയിരുത്താനായി ഒരു അഡ് ഹോക് റിവ്യൂ പാനലിനെ നിയമിച്ചു. ഈ പാനലിൽ വേൾഡ് അസോസിയേഷൻ ഫോർ വേദിക് സ്റ്റഡീസ് (WAVES) എന്ന സംഘിസ്ഥാപനത്തിന്റെ അംഗവും, കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, നോർത്ത്റിഡ്ജിലെ റിട്ടയഡ് പ്രൊഫസറുമായ ശിവ ബാജ്പേയിയെ സംഘപരിവാര പ്രതിനിധിയായി ഉൾപ്പെടുത്തിയിരുന്നു. സ്വാഭാവികമായും സംഘികൾ നിർദേശിച്ച തിരുത്തലുകളെല്ലാം സാധുവാണെന്ന് ഈ പ്രൊഫസർ സർട്ടിഫൈ ചെയ്തു.

ഈ തിരുത്തലുകൾ സ്വീകരിക്കുന്നത് സംബന്ധിച്ചുള്ള അന്തിമവോട്ട് നവമ്പർ 9-നു നടക്കാനിരിക്കെ, ഈ വിഷയം അമേരിക്കയിലെ സൗത്ത് ഏഷ്യൻ വിഷയങ്ങളിലെ അക്കാദമിക് ഇന്റലിജൻഷ്യയുടെ ശ്രദ്ധയിൽ കൊണ്ടുവരികയുണ്ടായി. ഹാർവാർഡ് സർവ്വകലാശാലയിലെ പ്രൊഫസറും, സംസ്കൃതപണ്ഡിതനുമായ മൈക്കേൽവിറ്റ്സൽ സംഘപരിവാരത്തിന്റെ തിരുത്തലുകൾക്കെതിരെ 47 അക്കാദമിക് പ്രതിനിധികൾ ഒപ്പിട്ട ഒരു കത്ത് വിദ്യാഭ്യാസബോർഡിന് അയച്ചു. തല്ഫലമായി ശിവ ബാജ്പേയിയുടെ തിരുത്തലുകളുടെ റാറ്റിഫിക്കേഷൻ റദ്ദ് ചെയ്യുകയും, Dr Michael Witzel (Harvard), Dr Stanley Wolpert (UCLA) and Dr James Heitzman (UC-Davis) എന്നിവരടങ്ങിയ ഒരു മൂന്നംഗ ഫാക്കൽറ്റി കമ്മറ്റിയെ ഈ തിരുത്തലുകൾ പുനപരിശോധിക്കാനായി CBE നിയമിക്കുകയും ചെയ്തു. തിരുത്തുകൾ തള്ളിക്കൊണ്ട് പ്രസ്തുത ഫാക്കൽറ്റി കമ്മറ്റി റിപ്പോർട്ട് നവമ്പറിൽ സമർപ്പിച്ചു. ഇതുകൂടാതെ ഫാക്കൽറ്റി കമ്മറ്റിയുടെ റെക്കമെന്റേഷൻ സ്വീകരിക്കണമെന്ന് നിർദേശിച്ചു കൊണ്ട് അമേരിക്കയിലുള്ള 109 സൗത്ത് ഏഷ്യൻ പണ്ഠിതരും CBEക്ക് കത്തെഴുതി. പക്ഷെ സംഘപരിവാരം പോപ്പുലർ സെന്റിമെന്റിന്റെ പേരിൽ ബോഡിനുമേൽ ശക്തമായ സമ്മർദ്ദവും ലോബിയിങ്ങും നടത്തിയതിന്റെ ഫലമായി മിക്കവാറും തിരുത്തലുകൾ CBE സ്വീകരിക്കുകയാണുണ്ടായത്.

എന്നാൽ പ്രതിഷേധം അവിടെ തീർന്നില്ല. ഡിസംബർ 7ന് അമേരിക്കയിലുള്ള 146 സൌത്ത് ഏഷ്യൻ പണ്ഠിതർ CBE-യുടെ തീരുമാനത്തിൽ ആശങ്ക അറിയിക്കുകയും തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതിനു ശേഷം നടന്ന CBE മീറ്റിങ്ങുകളിൽ ദളിതുകൾ ഉൾപ്പെടെ മറ്റു നിരവധി സംഘടനകളും [Ambedkar Center for Justice and Peace, the Indian Buddhist Association of America, New Republic India, and Californian Dalit Sikh temples such as the Guru Ravi Dass Gurdwara, Federation of Tamil Sangams in North America, Non Resident Indians for a Secular and Harmonious India, and the Indian American Public Education Advisory Council, Friends of South Asia (FOSA), and the Coalition against Communalism (CAC).] വ്യക്തികളും ഇൻഡ്യൻ ചരിത്റത്തിന്റെ ഹിന്ദുത്വവൽക്കരണത്തിനെതിരെ ശക്തമായി രംഗത്തു വരികയും, സാക്ഷ്യം പറയുകയുക് ചെയ്തു. ഒപ്പം സൌത്ത് ഏഷ്യൻ സ്കോളേഴ്സ് സംഘപരിവാരത്തിന്റെ തിരുത്തുകളിലെ പിഴവുകൾ ചൂണ്ടിക്കാട്ടി രണ്ടു റിപ്പോർട്ടുകൾ കൂടി സമർപ്പിച്ചു.

ഈ ശ്രമങ്ങളുടെയെല്ലാം ഫലമായി ഒടുവിൽ CBE ഹിന്ദുത്വ അജണ്ടയടങ്ങിയ, ചരിത്രത്തെ വളച്ചൊടിക്കുന്ന സംഘപരിവാര തിരുത്തലുകളെ തള്ളിക്കളഞ്ഞു.

നിയമയുദ്ധം
പാഠപുസ്തകം തിരുത്താനുള്ള ശ്രമം നടക്കാതെയായപ്പോൾ ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ (HAF) എന്ന പരിവാരസംഘടന CBE ക്കെതിരെ കേസ് കൊടുത്തു. കോടതി ആ കേസ് തള്ളിക്കളഞ്ഞു. പക്ഷേ സംഘികൾ വിട്ടില്ല. California Parents for Equalization of Educational Materials (CAPEEM) എന്നപേരിൽ പുതിയ ഒരു സംഘടനയുണ്ടാക്കി 2006-ൽ CBE ക്കെതിരെ ഡിസ്ക്രിമിനേഷൻ ആരോപിച്ച് കാലിഫോർണിയ ഫെഡറൽ സർക്യൂട്ട് കോർട്ടിൽ കേസ് കൊടുത്തു.
"alleging violations of the Equal Protection, Establishment, Free Speech, and Free Association Clauses of the Constitution under 42 U.S.C. § 1983. The action challenges several aspects of the content of sixth grade history/social science textbooks. CAPEEM also alleges process grievances pertaining to the treatment of “Hindu groups” in the school textbook adoption process." -Stipulation for Dismissal 2:06-CV-00532-FCD-KJM, 2009
പുസ്തകത്തിന്റെ അഡോപ്ഷൻ പ്രക്രിയയിൽ ന്യൂനപക്ഷ വിവേചനം നടത്തിയെന്നും പറഞ്ഞ് ബോഡ് അംഗങ്ങളെയും ഹാർവാഡിലെയും മറ്റു പ്രൊഫസർമാരെയും പ്രതി ചേർത്തായിരുന്നു കേസ്. ഈ കേസിലെയും വാദങ്ങളെ അപ്പീൽ പഴുതുകളടച്ച് തള്ളിക്കൊണ്ട് വിധിവന്നു. പക്ഷേ വിധിയുടെ ഭാഗമായി നിയമയുദ്ധം നീട്ടിക്കൊണ്ട് പോകാതെയിരിക്കാൻ കാലിഫോർണിയ സ്റ്റേറ്റ് അറ്റോണി ജനറലുമായി സംഘികൾ ധാരണയിലെത്തുകയും, $175,000 തുക കൈപ്പറ്റി കേസ് ഒഴിയാനും തീരുമാനിച്ചു. അല്ലെങ്കിലും പണത്തിന് മുകളിൽ പറക്കുന്ന പരുന്തല്ലല്ലോ ഹിന്ദൂയിസം.
ഈ നിയമനടപടികൾ പ്രധാനമായും അമേരിക്കയിൽ നിലവിലുള്ള ന്യൂനപക്ഷ സംരക്ഷണനിയമം ചൂഷണം ചെയ്ത് വ്യക്തികളെ കേസിൽ പെടുത്തി പണം തട്ടാനുള്ള മാർഗമായിരുന്നു എന്നു വേണം കരുതാൻ. കാരണം പുസ്തകം തിരുത്തൽ നടക്കില്ലെന്ന് മനസ്സിലായപ്പോൾ തന്നെ ഹിന്ദുമെന്റലിസ്റ്റുകൾ മറ്റൊരു വളഞ്ഞ വഴി കണ്ടെത്തിയിരുന്നു. അമേരിക്കയിൽ പൊതുവെ അംഗീകൃതമായ പാഠപുസ്തകങ്ങൾ കൂടാതെ സപ്ലിമെന്ററി സ്റ്റഡി മെറ്റീരിയലുകൾ ധാരാളം ഉപയോഗിക്കാറുണ്ട്. ESHI പോലെയുള്ള സംഘപരിവാരസംഘടനകൾ അച്ചടിച്ചിറക്കുന്ന ഹൈന്ദവലഘുലേഖകൾ സപ്ലിമെന്ററി സ്റ്റഡി മെറ്റീരിയലുകളായി അദ്ധ്യാപകരിലേക്കും അതുവഴി കുട്ടികളിലേക്കും എത്തിക്കുക എന്നതായിരുന്നു ആ വളഞ്ഞ വഴി. പ്രത്യേകിച്ചും സൗജന്യമായി ലഭിക്കുന്ന സ്റ്റഡി മെറ്റീരിയലുകൾ ഒട്ടുമിക്ക അദ്ധ്യാപകരും വേണ്ടെന്ന് വെയ്ക്കാറില്ല. ഈ വളഞ്ഞവഴി മനസ്സിലാക്കി സ്റ്റേറ്റ് അംഗീകാരമില്ലാത്ത ഇത്തരം സാമഗ്രികൾ അനുവദിക്കാൻ പാടില്ല എന്ന നിർദേശം മറുഭാഗത്തുനിന്നും വന്നിട്ടുണ്ട്. അമേരിക്കയിലെ ഈ പാഠ്യപദ്ധതി സംരക്ഷണ സമരം ഒരു തുടർച്ചയാകുമെന്ന് ചുരുക്കം.

മതങ്ങൾ അത് ഹിന്ദുവാകട്ടെ ഇതരമതങ്ങളാകട്ടെ മിനക്കെട്ട് പാഠ്യപദ്ധതികളെ തുരങ്കം വെയ്ക്കാൻ ശ്രമിക്കുന്നതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. മതങ്ങളുടെയും, അതു പ്രചരിപ്പിക്കുന്ന ഫാസിസ്റ്റ് ആശയങ്ങളുടെയും നിലനില്പിന് കുട്ടികളുടെ പാഠ്യപദ്ധതികൾ നിർണ്ണായകമാണ്. അതുകൊണ്ട് തന്നെ ഈ രീതിയിലുള്ള മതപ്രചാരണങ്ങൾ പാഠ്യപദ്ധതികളിൽ കലരാതെ കഴിയുന്നത്ര ചെറുക്കേണ്ടത് പുരോഗമന മതേതര സമൂഹത്തിന്റെ കടമയാണ്.

(തുടരും)

റെഫറൻസുകൾ:
  1. Milan Hauner, India in Axis Strategy: Germany, Japan and Indian Nationalists in the Second World War, Klett-Cotta Stuttgart, 1981
  2. Hindutva’s Foreign Tie-up in the 1930s Archival Evidence Marzia Casolari,  Economic and Political Weekly January 22, 2000
  3. Debate on Indian History, Revising text books in California, Economic and Political Weekly May 6, 2006, Sudarsan Padmanabhan
  4. The Hindutva View of History: Rewriting Textbooks in India and the United State Kamala Visweswaran, Michael Witzel, Nandini Manjrekar, Dipta Bhog, and Uma Chakravarti, Georgetown Journal of International Affairs, 10(1),101-12
  5. Hindutva Abroad: The California Textbook Controversy, Purnima Bose, The Global South Vol. 2, No. 1, India in a Global Age (Spring, 2008), pp. 11-34 
  6. http://www.friendsofsouthasia.org/textbook/
  7. http://www.people.fas.harvard.edu/~witzel/witzelletter.pdf
  8. http://www.friendsofsouthasia.org/textbook/NCERT_Delhi_Historians__Group.pdf
  9. http://www.sacw.net/DC/CommunalismCollection/ArticlesArchive/
  10. http://www.sacw.net/DC/CommunalismCollection/ArticlesArchive/casolari.pdf
  11. http://www.sacw.net/DC/CommunalismCollection/ArticlesArchive/communalismarchiveonSACW.html
  12. http://thevedicfoundation.org/communities/do_you_know.htm
  13. http://www.people.fas.harvard.edu/~witzel/CAPEEM-detailed-dismissal-30768180.pdf



Sunday, September 29, 2013

അധിനിവേശത്തിന്റെ ജനിതകചർച്ചകൾ: ഒരു ഫേസ്ബുക്ക് സിമുലേഷൻ


ഒരു പോസ്റ്റ് അപ്പക്കലിപ്സ് സെനാരിയോ സങ്കൽപ്പിക്കുക. യേഡീ യേതോ നൂറ്റാണ്ടിലെ ഏതോ ഒരു ശുഭമുഹൂർത്തം തന്നെ ആയിക്കോട്ടെ. ഭൂമിയിലെ മനുഷ്യരും, അവർ സൃഷ്ടിച്ച സകലമാന അറിവുകളുടെയും, കടലാസ് ഡിസ്കും, ഹാഡ് ഡിസ്കും, ക്ളൌഡ് ഡിസ്കും എന്നുവേണ്ട സകലതും തലമുറകൾക്ക് മുൻപേ  അടിച്ചുപോയിക്കഴിഞ്ഞു എന്ന് നിങ്ങൾ കരുതിയെങ്കിൽ തെറ്റി!  ആ വക ഐറ്റങ്ങളെല്ലാം ഒരു പോറൽ പോലുമേൽക്കാതെ ഭദ്രമായി ഇരിപ്പുണ്ട്. പക്ഷെ ആളുകൾക്ക് അതിലൊന്നും ഒരു വിശ്വാസവുമില്ലാതായിരിക്കുന്നു എന്ന് മാത്രം. വിശ്വാസം മുഴുവൻ ഹോളിബുക്കുകളിലാണ്. ആയിടക്ക് ഒരു പുസ്തകത്തിന്റെ ഡിജിറ്റൽ കോപ്പി ആക്കിയോളജിക്കൽ ഗവേഷകർ കണ്ടെത്തുകയുണ്ടായി.  ഹെർബർട്ട് ജോർജ് വെൽസ് (ഹെർബട്ടോ ഹോർഹെ കുളത്തിൽ എന്ന് സ്പാനിഷ് പരിഭാഷ)  എഴുതിയ  "വാർ ഓഫ് ദി വേൾഡ്സ്" എന്ന പുസ്തകത്തിന്റെ ഫ്റീ കിൻഡിൽ വേർഷൻ ആയിരുന്നു അത്. കാലപ്പഴക്കം വെച്ച് അതൊരു ഹോളിയാഘോഷിക്കുന്ന  വേദപുസ്തകമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?.

എന്തായാലും ആ കാലഘട്ടത്തിൽ അധിനിവേശത്തെക്കുറിച്ച് പ്രത്യക്ഷപ്പെടുന്ന  ഒരു ഫേസ് ബുക്ക് പോസ്റ്റും അതിനെ പിൻതുടർന്നു നടക്കുന്ന അധിനിവേശചർച്ചയെയും ഈ ഹോളിബുക്ക് എങ്ങനെയൊക്കെ സ്വാധീനിക്കുന്നു എന്നു സിമുലേറ്റ് ചെയ്യുകയാണ്  ഈ പോസ്റ്റിലൂടെ. ഇതൊരു സമ്പൂർണ്ണ ഓപ്പൺ സോഴ്സ്  സിമുലേഷൻ ആണ്. അറിഞ്ഞ് കൈകാര്യം ചെയ്താ നിങ്ങക്ക് കൊള്ളാം.

ഡിസ്കോകൈമൾ: 
ചത്തതോ ജീവിച്ചിരിക്കുന്നതോ ആയ ഏതെങ്കിലും ഫേസ്ബുക്ക് ചർച്ചകളുമായോ വ്യക്തികളുമായോ ഇതിന് എന്തരെങ്കിലും സാദൃശ്യം തോന്നിയാൽ അതിനുത്തരവാദികൾ സക്കർബർഗ്ഗും വായനക്കാരും  മാത്രമായിരിക്കും. സ്ഥലകാലസമയപരിമിതി മൂലം എല്ലാ കമന്റുകളും, കമന്റടിക്കാരുടെ പ്യാരുകളും  ഉൾപ്പെടുത്തിയിട്ടില്ല. വിട്ടുപോയ കമന്റുകളോട് ഖേദം അറിയിക്കുന്നു. 
__________

അധിനിവേശ പോസ്റ്റ് സംഗ്രഹം: 

ഭൂമിയിൽ അന്യഗ്രഹജീവികളായ ഏലിയൻസ് അധിനിവേശം നടത്തി എന്നതിന് സാമൂഹികവും, കാർഷികവും, ജനിതകവുമായ നിരവധി തെളിവുകൾ നിരത്തുന്നുണ്ട് ഈ പുസ്തകം. കണക്കിലും ശാസ്ത്രത്തിലും അങ്ങേയറ്റം പുരോഗമിച്ച സമൂഹമായിരുന്നു മാർസ് എന്ന അന്യഗ്രഹത്തിൽ നിന്നും വന്ന ഏലിയൻസിന്റേത്.   ഈ വരികൾ നോക്കൂ...
''...The Martians seem to have calculated their descent with amazing subtlety--their mathematical learning is evidently far in excess of ours--and to have carried out their preparations with a well-nigh perfect unanimity...'' 
ഈ അഡ്വാൻസ്ഡ് മഹാറിഷിയൻ മാത്തമാറ്റിക്സ്  ആണിന്ന് വേദിക് മാത്തമാറ്റിക്സ് എന്ന പേരിൽ അറിയപ്പെടുന്നത് എന്ന് വ്യക്തം. 
   ''...Those who have never seen a living Martian can scarcely imagine the strange horror of its appearance. ....--above all, the extraordinary intensity of the immense eyes--were at once vital, intense, inhuman, crippled and monstrous..."
''...An almost noiseless and blinding flash of light, and a man fell headlong and lay still; and as the unseen shaft of heat passed over them, pine trees burst into fire, and every dry furze bush became with one dull thud a mass of flames..." 
ഇതിനപ്പുറം ആധികാരികം മറ്റൊന്നുമില്ല. അയാം കൺവിൻസ്ഡ്. മാർസിൽ നിന്നും വന്ന വികൃതരൂപികളായ ഈ നരാധമർ കാട്ടിക്കൂട്ടിയ  ക്രൂരതയുടേയും  തെമ്മാടിത്തത്തിന്റെയും  ചരിത്രരേഖയാണ് അനാദിയായ ഈ വിശുദ്ധ കിൻഡിൽ ഗ്രന്ഥം.

കമന്റ്  1: അധിനിവേശം എന്നത് മിത്താണ്. മുള്ളരര് ശ്രീമാക്സിമര് എന്ന അലവലാതി ചെയ്ത കൊടും ചതി. മാർഷ്യൻ മഹാറിഷിമാർ തങ്ങളുടെ വാഗ്ദത്തഭൂമിയായ മാർഷഭാരതത്തിലേക്ക്  പോകുംവഴി ബിലാത്തിയിൽ പെടുക്കാൻ ഇറങ്ങിയതാണ്. ഏതോ ട്രൈബൽ അലവലാതി അവരുടെ ലംബോത്തിനിക്കിട്ട് കല്ലെറിഞ്ഞ് കലിപ്പാക്കിയപ്പോ പൊതുവേ  സമാധാനകാംഷികളായതു കൊണ്ട് മാർഷിമാര് മൂക്കണ്ണ് തുറന്ന് ലാസറണ്ണനെ അയച്ച് അയിറ്റുങ്ങളെ കരിച്ച് കളഞ്ഞ്. നിസ്സാരമായ ഈ സംഭവത്തെ അധിനിവേശം എന്ന് വിളിക്കുന്നത് വിവരക്കേടു കൊണ്ടാണ്.
കമന്റ്  2: വസുധയുടെ കുടുംബകം എന്ന പൗരാണിക ആൻഡ്രോയിഡ് ആപ്പ് പ്രകാരം ആരും അന്യരല്ല. ഈ പ്രപഞ്ചത്തിൽ തന്നെയുള്ള മറ്റൊരു ഗ്രഹമായ മാർസിനെ 'അന്യഗ്രഹം' എന്ന് വിളിക്കുന്നത്  'അന്യസംസ്ഥാനം' എന്ന് പറയുന്നതുപോലെ തന്നെ രാഷ്ട്രീയവും സാമൂഹികവുമായ അശ്ലീലമാണ്. മനസ്സിൽ നിന്നും ഈ വിഭാഗീയ ചിന്താഗതി ഉപേക്ഷിക്കാതെ മനുഷ്യരായാലും മാർഷ്യരായാലും  രക്ഷപ്പെടില്ല.       
കമന്റ് 15: എനിക്ക് തോന്നുന്നത്  ചന്ത്രോ-മാർസേഷ്യൻ എന്നു വിളിക്കപ്പെടുന്ന ആദിമ ഏലിയൻസ് ആയിരുന്നു അവർ.
കമന്റ് 22: ശരിക്കും മാർഷ്യൻസ്  മുടിഞ്ഞ തലച്ചോറു ടീമുകളായിരുന്നു. മനുഷ്യർ പലതരം കോട്ടും സൂട്ടും ഇടുന്നതു പോലെ മാർഷ്യൻസ്   ആവശ്യാനുസരണം പലതരം ബോഡീസുകൾ ധരിച്ചിരുന്നു എന്നു വ്യക്തമായി പറഞ്ഞിരിക്കുന്നു.
''...They have become practically mere  brains, wearing different bodies according to their needs just as men wear suits of clothes...''
കമന്റ് 23:  എന്തൊരു വിഡ്ഡിത്തമാണ് പറയുന്നത്. ആദ്യം ഇംഗ്ളിഷ് പഠിച്ചിട്ട് വരൂ.  അവർക്ക് തുണി ഉടുക്കുന്നത് പോലും ഇഷ്ടമല്ലായിരുന്നു പിന്നല്ലേ ബോഡീസ്. ഇതാ വായിക്കൂ..
 ".... The Martians wore no clothing. Their conceptions of ornament and decorum were necessarily different from ours; and not only were they evidently much less sensible of changes of temperature than we are, but changes of pressure do not seem to have affected their health at all seriously. Yet though they wore no clothing, it was in the other artificial additions to their bodily resources that their great superiority over man lay..."
അതുമാത്രമല്ല പരകായപ്രവേശവും ടെലിപ്പതിയും  ഒക്കെ വശത്താക്കിയ മഹാജ്ഞാനികളും വീരസന്യാസികളുമായിരുന്നു മാറിഷിമാർ .
"...I have a certain claim to at least an elementary knowledge of psychology, and in this matter I am convinced--as firmly as I am convinced of anything--that the Martians interchanged thoughts without any physical intermediation... telepathic theory..." 
കമന്റ് 33: മാർഷ്യൻ എന്നത് പിന്നീട് കൂട്ടിച്ചേർത്തതാണ്. ശരിക്കും  സൂര്യവംശത്തിൽ പെട്ടവരായിരുന്നു അവർ. സൂര്യനിൽ നിന്നും നേരിട്ട് വന്നവരാണ്.  ലാസറിന്റെ പവറു വെച്ച് മറ്റൊന്നിനും സാധ്യതയില്ല.
കമന്റ് 34: മാർഷ്യൻ എന്നത് പിന്നീട് കൂട്ടിച്ചേർത്തതാണ്. ശരിക്കും  സൂര്യവംശത്തിൽ പെട്ടവരായിരുന്നു അവർ. സൂര്യനിൽ നിന്നും നേരിട്ട് വന്നവരാണ്.  ലാസറിന്റെ പവറു വെച്ച് മറ്റൊന്നിനും സാധ്യതയില്ല. 
കമന്റ് 35: മാർഷ്യൻ എന്നത് പിന്നീട് കൂട്ടിച്ചേർത്തതാണ്. ശരിക്കും  സൂര്യവംശത്തിൽ പെട്ടവരായിരുന്നു അവർ. സൂര്യനിൽ നിന്നും നേരിട്ട് വന്നവരാണ്.  ലാസറിന്റെ പവറു വെച്ച് മറ്റൊന്നിനും സാധ്യതയില്ല. 
കമന്റ് 36: പണ്ട് ഞങ്ങടെ പൂർവ്വീകർ പൂഞ്ഞാളിൽ നടത്തിയ യാഗത്തിലാണ് ആദ്യമായി ലാസർ ഉണ്ടാകുന്നത്. മാർഷ്യൻസ് അതും അടിച്ചുമാറ്റിയോ? 

കമന്റ് 46: മാർഷ്യൻ അധിനിവേശം നടന്നത് കാർഷികവൃത്തിയുടെ ഉൽഭവത്തിനു ശേഷമാണെന്നതിനുള്ള തെളിവ് കിട്ടിക്കഴിഞ്ഞു. ഇതാ...
''...As it passed it set up an exultant deafening howl that drowned the thunder--"Aloo! Aloo!"--and...'' 
 മാർഷ്യൻസിനു ആലൂ വിഭവങ്ങൾ ഭയങ്കര ഇഷ്ടമായിരുന്നു എന്നു വേണം കരുതാൻ. 
കമന്റ് 48: മാറിഷിമാർക്ക് ഗോതമ്പുമാവ്...ഗോതാമാവ്... ഛെ ഗോമാതാവ് ദൈവമായിരുന്നു എന്ന് തെളിയിക്കുന്ന ശ്ലോകം ഇതാ. 
''...The Martians took as much notice of such advances as we should of the lowing of a cow...''
ഭാരത്  ഗോമാതാ കീജയ്...

കമന്റ് 50:  മാർഷ്യൻസ് രാസായുധവും അണുവായുധവും ഉപയോഗിച്ചു എന്നത് ഈ വരികളിൽ നിന്നും വ്യക്തമാണ്.
''...The Martians are able to discharge enormous clouds of a black and poisonous vapour by means of rockets... ''
'' These canisters smashed on striking the ground--they did not explode--and incontinently disengaged an enormous volume of heavy, inky vapour, coiling and pouring upward in a huge and ebony cumulus cloud, a gaseous hill that sank and spread itself slowly over the surrounding country. And the touch of that vapour, the inhaling of its pungent wisps, was death to all that breathes...''
 വെറും ഇരുപതിൽ താഴെ മാത്രം വരുന്ന മാർഷ്യൻ യോദ്ധാക്കൾ നിമിഷങ്ങൾകൊണ്ട് ലക്ഷക്കണക്കിനാളുകളെ കൊന്നുതള്ളിയത് വെറുതെയല്ല.
''...No doubt the Martians were strange and terrible in the extreme, but at the outside there could not be more than twenty of them against our millions...''
കമന്റ്  88: പക്ഷെ മാർഷ്യൻസിന്റെ ഇന്നത്തെ തലമുറയുടെ മുന്നത്തെ തലമുറയിൽ  കീഴാളമാതൃത്വത്തിന്റെ ജനിതകരേഖകൾ എങ്ങിനെ വന്നു എന്നത് ഒരു പ്രഹേളികയാണ്.
കമന്റ്  100 :ഗൈസ്, സീ... അധിനിവേശം നടത്തിയ മാർഷ്യൻസിനിടയിൽ സ്ത്രീകളുണ്ടായിരുന്നതായി യാതൊരു സൂചനകളും വിശുദ്ധഗ്രന്ഥം നൽകുന്നില്ല. മറിച്ച് അവർ പുരുഷൻമാരായിരുന്നു എന്ന് ആവർത്തിച്ച് പരാമർശിക്കുന്നുമുണ്ട്.
''...In spite of Ogilvy, I still believed that there were men in Mars...''
''...The ringing impact of trucks, the sharp whistle of the engines from the junction, mingled with their shouts of "Men from Mars!"...'' ''...By eight o'clock a number of boys and unemployed men had already started for the common to see the "dead men from Mars..."
എല്ലാറ്റിനുമുപരി മാർഷ്യൻസിനിടയിൽ സ്ത്രീകളില്ലായിരുന്നു എന്നതിന് ഏറ്റവും മികച്ച ഉദാഹരണം ഇതാ, മാർഷ്യൻ സന്താനോൽപ്പാദനപ്രക്രിയയിലേക്ക് വിരൽ ചൂണ്ടുന്ന ഭാഗം.
"..In the next place, wonderful as it seems in a sexual world, the Martians were absolutely without sex,  and therefore without any of the tumultuous emotions that arise from that difference among men. A young Martian, there can now be no dispute, was really born upon earth during the war, and it was found attached to its parent, partially budded off, just as young lilybulbs bud off, or like the young animals in the fresh-water polyp... "
അതായത് മാറിഷികൾക്ക്  സെക്സ് എന്ന ഏർപ്പാടേ ഇല്ലായിരുന്നു. പകരം' സ്വയംഭൂ' എന്ന സൊയമ്പൻ റീപ്രൊഡക്റ്റീവ് ടെക്നോളജിയാണ് അവർ ഉപയോഗിച്ചിരുന്നത്.   ഒരുതരം ബഡ്ഡി സിസ്റ്റം. കുഞ്ഞിക്കാലു കാണണം എന്നു തോന്നുമ്പോ മാറിഷ്യൻസ്  ഒറ്റക്കാലിൽ നിന്ന് "ഓം ഭും ബഡ് സ്വാഹാ"  എന്ന് പറയും. കുറച്ചു കഴിയുമ്പോ ദാണ്ടെ കെടക്കുന്നു, ഒരു കുഞ്ഞ് മാറിഷിയൻ ബഡ്ഡിമഹൻ!  ശ്രദ്ദിക്കുക, ബഡ്ഡിമഹൾ അല്ല.

ഭൂമിയിലെത്തി സ്ത്രീകളെ കണ്ട ശേഷം "എന്തൂട്ട് സ്ട്രക്ചറാണെന്റപ്പച്ചാ " എന്നും പറഞ്ഞ് മാറിഷികൾ അന്തം വിട്ടതായും, ലോക്കൽ സ്ത്രീകളിൽ അവരുടെ കരുത്തുകാട്ടി പീഡിപ്പിക്കാൻ ശ്രമിച്ചതായും സൂചനകളുണ്ട്. ഉദാഹരണത്തിന് ഒരു പാവം മനുഷ്യൻ മാർഷ്യൻ പീഡനത്തെ ഭയന്ന് തന്റെ ഭാര്യയേയും കൂട്ടി രാജ്യം വിടാൻ തീരുമാനിക്കുന്ന സംഭവം ഇതാ...
''...My plan was to return at once to Leatherhead; and so greatly had the strength of the Martians impressed me that I had determined to take my wife to Newhaven, and go with her out of the country forthwith...'' 
ഇന്നുകാണുന്ന  മാറിഷിയൻ മറ്റേണൽ ലീനിയേജിന്റെ തുടക്കം കുറിച്ച ബലാൽ'സംഘി'കളുടെ ചരിത്രത്തിലേക്ക് ഇതിൽപ്പരം നല്ലൊരു വിരൽച്ചൂണ്ടി വേറെയില്ല.
കമന്റ്   101 :  ഈ ചാപ്റ്ററും പിന്നീട് ചേർത്തതാണ്.  ബഡ്ഡു ചെയ്യാൻ അവരെന്താ റബ്ബർ തൈയ്യോ?
കമന്റ്   102 : കുറെ നേരമായല്ലോ യെവന്മാരു പിന്നീട് ചേർത്തു പിന്നീട് ചേർത്തൂ എന്ന് കൂവുന്നത്. പിന്നീട് ചേർക്കാൻ ഇതെന്തര് വിക്കിപ്പീഡിയയോ?  ഒന്ന് പോടാപ്പാ...

കമന്റ്  300: ഇന്ന് കാണുന്ന ജാതിവ്യവസ്ഥയും അസ്പൃശ്യതയും ഒക്കെ മാർഷ്യൻസ് സൃഷ്ടിച്ചതാണ്. അതിനുള്ള ധാരാളം തെളിവുകള്‍ ഈ വിശുദ്ധഗ്രന്ഥത്തിലുണ്ട്. ചരിത്രത്തിലെ ഏതൊരു സാമ്രാജ്യത്തെയും  പോലെ ആദ്യാധിനിവേശവും പതനവും പിന്നീട് പൂർവ്വാധികം ശക്തിയോടെ ഉയിർത്തെഴുന്നേൽപ്പും ഒക്കെയായി  സംഭവബഹുലമായിരുന്ന ഈ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഭാഗങ്ങൾ നമുക്ക് പരിശോധിക്കാം.
''...Micro-organisms, which cause so much disease and pain on earth, have either never appeared upon Mars or Martian sanitary science eliminated them ages ago. A hundred diseases, all the fevers and contagions of human life, consumption, cancers, tumours and such morbidities, never enter the scheme of their life...''
മാർഷ്യൻസ് ഭയങ്കര വൃത്തിയും വെടിപ്പും ഒള്ളവരായിരുന്നു. അഡ്വാൻസ്ഡ്  സാനിറ്ററി സയൻസ് ആൻഡ് ടെക്നോളജി  ഉപയോഗിച്ച് അവരു രോഗാണുക്കളെ ഉൻമൂലനാശം വരുത്തിയിരുന്നു. എന്നാൽ ഭൂമിയിലെത്തിയപ്പോൾ  ഈ ക്ളെൻലിനസ്  അവർക്ക് വിനയാവുകയും അവരെ നാശത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടുകയും ചെയ്തു. 
''...the Martians--dead!--slain by the putrefactive and disease bacteria against which their systems were unprepared; ...''
''...These germs of disease have taken toll of humanity since the beginning of things--taken toll of our prehuman ancestors since life began here. But by virtue of this natural selection of our kind we have developed resisting power; to no germs do we succumb without a struggle, and to many--those that cause putrefaction in dead matter, for instance--our living frames are altogether immune. But there are no bacteria in Mars, and directly these invaders arrived, directly they drank and fed, our microscopic allies began to work their overthrow. Already when I watched them they were irrevocably doomed, dying and rotting even as they went to and fro. It was inevitable...'' 
വൃത്തിഹീനരായ കൂതറ ട്രൈബൽസിന്റ ഉപാസനാമൂർത്തികളായിരുന്ന ചാത്തനും മറുതയുമടങ്ങിയ മൈക്രോബിയൽ ആർമിയെ ചെറുക്കാൻ വേണ്ടുന്ന പ്രതിരോധവ്യവസ്ഥ ആദ്യാധിനിവേശികളായിരുന്ന  മഹാറിഷിയർക്കില്ലാതെ പോയി എന്ന് വ്യക്തം. അതുകാരണം  അവർ തൂറ്റലു പിടിച്ച് കൂട്ടത്തോടെ ചത്തൊടുങ്ങി.

തൂറിമരിച്ച പൂർവ്വീകരുടെ ചാരത്തിൽ ചവിട്ടാതെ ഇത്തിരി മാറി നിന്ന് ഇതിന് പകരം ചോദിക്കുമെന്ന് ശപഥം ചെയ്ത പിൽക്കാല മാർഷ്യൻ തലമുറ  പൂർവ്വാധികം  കരുത്തോടെ വീണ്ടും അധിനിവേശം നടത്തിയതിന്റെ സൂചനയും വിശുദ്ധഗ്രന്ഥത്തിലുണ്ട്. 
''...A question of graver and universal interest is the possibility of another attack from the Martians..." 
രണ്ടാം വരവിൽ മാർഷ്യൻസ് മനുഷ്യരുമായി  അടുത്തിടപഴകുകയും മൈക്രോബിയൽ ചാത്തൻമാരെ നശിപ്പിക്കാനായി അടുപ്പ് കൂട്ടി തീയിട്ട് പലവ്യഞ്ജനങ്ങൾ കത്തിച്ച് യാഗങ്ങൾ നടത്തുകയും ചെയ്തു. ഇതിൽ ഒതുങ്ങാത്ത മറുതകൾക്കായി ആടുബലിയും  ആഡുമിക്സിങ്ങും (Admixing) നടത്തി  സ്വാഭാവിക പ്രതിരോധശേഷി നേടിയെടുത്തു.

പ്രതികാരദാഹവുമായി തക്കം പാർത്തിരുന്ന മാർഷ്യൻസ്   പതിയെപ്പതിയെ മനുഷ്യരെ വിഘടിപ്പിച്ച് ജാതിവ്യവസ്ഥയും അൺടച്ചബിലിറ്റിയും നടപ്പിൽ വരുത്തി. സ്വാഭാവികപ്രതിരോധം കൊണ്ട് തൃപ്തിപ്പെടാതെ, പ്രിവൻഷൻ ഈസ് ബെറ്റർ ദാൻ ക്യുവർ എന്ന ശ്ലോകം അവർ അക്ഷരം പ്രതി അനുസരിച്ചു എന്നു വേണം കരുതാൻ. അതുകൊണ്ട് രോഗവാഹകരെന്ന് അവർ കരുതിയ ആളുകളെയൊക്കെ സമൂഹത്തിന്റെ പരിയമ്പുറങ്ങളിലേക്ക് തുരത്താനും, ഏഴയലത്ത് അടുപ്പിക്കാതെയിരിക്കാനും മറ്റുള്ളവരെക്കൂടി പ്രേരിപ്പിച്ചു.

പക്ഷേ ഈ നിഷ്കാസനം സമ്പൂർണ്ണമാകുന്നതിനും ഏറെക്കാലം  മുൻപ് തന്നെ മാറിഷ്യശിങ്കൻമാര് മനുഷ്യസ്ത്രീകളെ  തന്ത്രപൂർവ്വം വളച്ചെടുക്കാനുള്ള  കാലാവസ്ഥ ഒരുക്കിയിരുന്നു. 

(ഈ ചർച്ച തുടങ്ങി ഇരുന്നൂറാം കമന്റിനും മുന്നൂറാം കമന്റിനുമിടയിലെ സുദീർഘമായ  കാലയളവിൽ മറ്റൊരു സംഭവവമുണ്ടായി.  ആക്കിയോളജിക്കൽ സർവ്വേയിലെ റിയൽ എസ്റ്റേറ്റ് മാഫിയ പുതിയ ഒരു വിവാദകെട്ടിടം പൊളിക്കാൻ രാമൂന്റെ ബെർമൂഡ  കുഴിച്ചിടുന്നതിനിടയിൽ വിലയേറിയ ഒരു ചരിത്രരേഖ കൂടി കണ്ടെത്തി.  ഭരതമുനി സംവിധാനം ചെയ്ത "വൈ ശാലി ?"എന്ന സിനിമയുടെ പൈറേറ്റഡ് സീഡി ആയിരുന്നു ആ മുതൽ. അതിൽ നിന്നും കിട്ടിയ അറിവിന്റെ സൂചനകൾ തൊട്ടുമുകളിലെ കമന്റിന്റെ ഒടുക്കത്തിൽ  കാണാം.  ശേഷം  ഇന്റർകട്ട് ചെയ്ത് ചർച്ചയിലേക്ക്)

കമന്റ്  301:  ഒരു ജനതയെ ദീർഘകാലവരൾച്ചയിലേക്ക് തള്ളിയിട്ടശേഷം ദാഹിച്ചുവലഞ്ഞ അവർക്ക് കുടിവെള്ളമെത്തിക്കാൻ എന്ന വ്യാജേന സുന്ദരികളായ അന്നാട്ടു സ്ത്രീകളെ തങ്ങളുടെ മടയിലേക്കെത്തിച്ച മാർഷ്യൻ കൊടും ചതിയുടെ ചുരുളഴിക്കുന്നതാണ് ഈയിടെ കണ്ടെടുത്ത "വൈ ശാലി?" എന്ന ചരിത്രസിനിമ. ഇതിന്റെ സീഡി കണ്ടിട്ടില്ലാത്തവർക്കായി ചില സീനുകൾ കാണിക്കാം.
____
കാടിനുനടുവിൽ ഒരു ആശ്രമസന്ധ്യ. ചിന്തിച്ചിരിക്കുന്ന മാർഷ്യശൃംഗൻ എന്ന ന്യൂജനറേഷൻ മാർഷ്യൻ യുവാവ്. ചിന്തയിൽ കല്ലിട്ടുകൊണ്ട്  ഒരു ഗർജ്ജനം.  

"മാർഷ്യശൃംഗാ...  ചമ്മന്തിയൊരുക്കിയില്ലേടാ ബഡ്ഡിമഹനേ...?" 

അച്ഛാ... നമ്മടെ പ്ളാൻ വർക്കായി.

പ്ളാന്റർ വർക്കിയോ അതാരടേയ്? 

ഈ തന്തക്ക് ചെവീം കേട്ടൂട ... ആ കുന്ത്റാണ്ടം ചെവീലോട്ട് വെക്ക്. 

അച്ഛാ ഈ നശിച്ച ബഡ്ഡി സിസ്റ്റം അവസാനിപ്പിക്കാൻ നമ്മൾ നടപ്പാക്കിയ  വരൾച്ചാ പദ്ധതി ഏറ്റു. എന്നെ  ബോളുകളിക്കാൻ ക്ഷണിച്ചുകൊണ്ട് അംഗരാജ്യത്തെ ആ ബ്യൂട്ടി പാജന്റ് വിന്നർ ഇന്നിവിടെ വന്നിരുന്നു.

കൂട്ടത്തിൽ ഒരു വള്ളം നെറച്ചു വേറെയും ചരക്കുകൾ. ഒളിഞ്ഞു നിന്ന അവരെ ഞാൻ കണ്ടില്ലെന്നാ അവരുടെ വിചാരം. ബ്ളഡി ഫൂൾസ്. ഒള്ളതു പറയാവല്ല്, ബോളുകളിക്കിടയിൽ എന്റെ കണ്ട്രോളു പോയതാണ് . പിന്നെ ഒരുവിധം പിടിച്ചു നിന്നു. നാളേം വരാമെന്ന് പറഞ്ഞിട്ടുണ്ട് പാർട്ടികൾ. 

എന്നാലും എനിക്കൊരു എസ്സെമ്മസ് വിട്ടുകൂടാരുന്നോടാ തെണ്ടീ... ഛെ മിസ്സായി. 

കെളവന്റെ ഒരാക്റാന്തം... സ്വല്പ വെയിറ്റ് മാഡി  ഗുരോ...
______

ശേഷം...  ബഡ്ഡിശിങ്കൻ സ്വയം കടത്തപ്പെട്ട് അംഗരാജ്യത്ത് ചെല്ലുകയും മിസ്. അംഗരാജ്യത്തെ ഗ്രൂപ്പ് ഡാൻസിനിടയിൽ  ഉപേക്ഷിച്ച് സാക്ഷാൽ രാജകുമാരിയെ തന്നെ  പ്രാപിച്ച് (വിത്ത് ഡ്യൂ പെർമിഷൻ) മാറിഷീയൻ ബഡ്ഡി സിസ്റ്റത്തിന് അറുതിവരുത്തുകയും അംഗരാജ്യത്തിന്റെ അനന്തരാവകാശത്തിലേക്ക് തന്റെ വേരുകളാഴ്ത്തുകയും ചെയ്തു.

തന്തശിങ്കൻ  ഇതിനിടെ ആളേക്കൂട്ടി നേരെ രാജാവിന്റെ അടുത്തു ചെന്ന് ബോളുകളിക്കാൻ ആളെ വേണമെന്ന് പറഞ്ഞു. രാജാവ് സമ്മതിച്ചില്ല. അപ്പോ മാറിഷിയൻ പരിവാരങ്ങൾ ബലമായി സ്ത്രീകളെ പിടിച്ചോണ്ടു പോയി സംഘം നടത്തി. ഇങ്ങിനെയാണ് ഏലിയൻസിന് വ്യാപകമായ തോതിൽ സെക്സുണ്ടാകുന്നതും 'സംഘികൾ' എന്ന  പേരു  സംസ്കൃതത്തിൽ രൂപം കൊള്ളുന്നതും.

രാജകുമാരിയിൽ മാർഷ്യശൃംഗനു ഒരു 'നോൺ ബഡ്ഡിമഹൾ' പിറന്നു. ഭൂമിയിലെ ആദ്യത്തെ മാർഷ്യോകോണ്ട്രിയൽ ഈവ്!

പിന്നീടങ്ങോട്ട് മാർഷ്യൻ പോപ്പുലേഷനിൽ തേച്ചാലും മാച്ചാലും പോകാതെ, ആകസ്മിക ഉല്പരിവർത്തനങ്ങളിൽപ്പെട്ട് അടയാളങ്ങളുടെ രസച്ചരടുകൾ അറ്റുപോകാതെ, ശാസ്ത്രത്തിനു കണ്ടെടുക്കാൻ പാകത്തിന് എന്നേക്കുമായി  പതിഞ്ഞുപോയ കീഴാളമാതൃത്വത്തിന്റെ ജനിതകരജതരേഖ അവിടെ തുടങ്ങുന്നു...
   
കമന്റ്  302 :ഹോ... ആരെങ്കിലും ഒരു ഷോഡ തരിനെടേയ്...
കമന്റ്  400 : ഇനിയിപ്പോ ഏലിയൻസ് പെണ്ണുങ്ങളെ തട്ടിക്കോണ്ട് പോയതിനു പ്രതികാരമായിട്ടാണോ മറ്റേ രാവണൻ  സീതേനെ തട്ടിക്കോണ്ടു പോയത്?  ഇതൊരു കുഴഞ്ഞുമറിഞ്ഞ കേസ് തന്നെ. 
കമന്റ്  1000:  ഹും ഇതൊന്നും ശരിയല്ല. നാഗ്പൂർ ചരിത്രരേഖകൾ  പ്രകാരം അധിനിവേശം ഒരു മിത്താണ്. അത്യാവശ്യം പെണ്ണ് പിടിച്ചുകാണും . ഈ പുസ്തകത്തിലെ മുപ്പത്തിയഞ്ചിനു ശേഷമുള്ള ചാപ്റ്ററുകൾ  ആരൊക്കെയോ ചേർന്ന് എഴുതിച്ചേർത്തതാണ്. ജയ് ഭാരത് മാതാ...
 കമന്റ്  1001: ആകെപ്പാടെ രണ്ട്  ഭാഗങ്ങളിലായി 27 ചാപ്റ്ററുകളേ ഉള്ളഡേയ്.  ബുക്ക് വായിക്കാതെ കമന്റെഴുതാൻ ഇറങ്ങിയേക്കുവാ ശവം!
കമന്റ്  1500: പോസ്റ്റും കമന്റും ഒന്നും വായിച്ചില്ല. ബുക്ക് ഞങ്ങടെ പട്ടി വായിക്കും. പക്ഷെ അധിനിവേശം എന്നുണ്ടെങ്കിൽ അത്  പിന്നീട് എഴുതിച്ചേർത്തതാണ്. ബോലോ ഭാരത് മാതാ കീ...ജയ്.
കമന്റ് 2000:  കൊന്നെങ്കിൽ കണക്കായിപ്പോയി. ഞങ്ങൾക്ക്  ഇതൊരു പുത്തരിയല്ല. ഞങ്ങൾക്ക് മുന്നേ ഇവിടെ വന്നവരുൾപ്പെടെ സകല വര(മേ)ത്തന്മാരെയും ഞങ്ങൾ ഉന്മൂലനം ചെയ്യും. ഗുജറാത്തിൽ ഞങ്ങൾ  ഇത് തെളിയിച്ചു കഴിഞ്ഞതാണ്. വാളുകൊണ്ടും ശൂലം കൊണ്ടും വയറുകീറിയും ചോരകുടിച്ചും  കൊന്നുഭരിച്ചർമ്മാദിച്ച ഹിന്ദുദൈവങ്ങളുടെ സ്വന്തം നാടാണിത്. ഹിന്ദുക്കൾക്ക് മാത്രമുള്ള മാർഷഭാരതനാട്.  ഹെയിൽ ഹിറ്റ്ലർ! സോറി... ഹെയിൽ മോഡി!  

Sunday, February 10, 2013

ഗൂഗിൾ സ്കോളറും മതപ്രചാരണ ബോണസും!


ഗവേഷണപ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കപ്പെടുകയും, പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞ പ്രബന്ധങ്ങളെക്കുറിച്ചു മറ്റ് ഗവേഷകർ പിന്നീട് വരുന്ന പ്രബന്ധങ്ങളിൽ പരാമർശിക്കുകയും ചെയ്യുന്ന "സൈറ്റേഷൻ" എന്ന എടപാടിനെക്കുറിച്ച്  ഒരുവിധം എല്ലാവർക്കും അറിയാമായിരിക്കുമല്ലോ. 

പബ്മെഡ് പോലെയുള്ള തിരച്ചിൽ സംവിധാനങ്ങളുണ്ടെങ്കിലും ഗവേഷണവിവരങ്ങൾ എളുപ്പം തിരഞ്ഞ് കണ്ടെത്താൻ സാധാരണക്കാരും, ഗവേഷകരും ഒക്കെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഗൂഗിളും ഗൂഗിൾ സ്കോളറും ഒക്കെയാണെന്ന് തോന്നുന്നു. അതിൽ തന്നെ ഗൂഗിൾ സ്കോളർ വളരെയധികം ഉപയോഗിക്കപ്പെടുന്ന ഒരു തിരച്ചിൽ സംവിധാനമാണ്.

തിരച്ചിൽ ഫലമായി കിട്ടുന്ന ആർട്ടിക്കിളുകളോടൊപ്പം പ്രസ്തുത ആർട്ടിക്കിളിനു  എത്ര സൈറ്റേഷൻ കിട്ടിയിട്ടുണ്ട് എന്നത് സൂചിപ്പിക്കാൻ "സൈറ്റഡ് ബൈ" എന്ന് കൊടുത്തിട്ട് ഒരു സംഖ്യയും ഒപ്പം കൊടുക്കാറുണ്ട്.  സൈറ്റേഷന്റെ എണ്ണം കൂടുന്തോറും ആ പേപ്പറിന്റെ പ്രാധാന്യം, പോപ്പുലാരിറ്റി ഒക്കെ കൂടുന്നുവെന്നും, കൂടുതൽ ആധികാരികവും, മുഖവില"യ്ക്കെടുക്കപ്പെടേണ്ടതാണെന്നും ആളുകൾ കരുതും. അതാണതിന്റെ ഒരു രീതി.

എന്നാൽ ഗൂഗിൾ സ്കോളറിലെ സൈറ്റേഷൻ സംഖ്യ എത്രകണ്ട് വിശ്വസനീയമാണ് എന്ന് ഗൂഗിൾ സ്കോളർ ഉപയോഗിച്ചിട്ടുള്ള നിങ്ങളിൽ ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ?  ഇല്ലെങ്കിൽ നമുക്ക് അതൊന്ന് പരിശോധിക്കാം.

ഈയിടെ  ബയാന്റെ ഗൂഗിൾ പ്ലസ് പോസ്റ്റിൽ  ആത്മീയത, മതവിശ്വാസം എന്നിവയ്ക്ക് മനുഷ്യാരോഗ്യവുമായുള്ള ശക്തമായ ബന്ധം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട് എന്ന വാദം ചർച്ചയിൽ ഉയർന്നു വരികയും അതിനു ഉപോൽബലകമായി സിബു.സി.ജെ ഗൂഗിൾ സ്കോളറിൽ തിരഞ്ഞ് കിട്ടിയ ചില പഠനങ്ങൾ  കമന്റുകളിലൂടെ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.   അവിടെ സൂചിപ്പിക്കപ്പെട്ട സൈക്കോളജി പഠനങ്ങളുടെയെല്ലാം പ്രാധാന്യവും ആധികാരികതയും ഉറപ്പിക്കാൻ  ഒപ്പം തന്നെ സൈറ്റേഷൻ സംഖ്യയും കൊടുത്തിരുന്നു.    സൈക്കോളജി പോലെ ധാരാളമായി പേപ്പറുകൾ ഇറങ്ങുന്ന മേഖലയിൽ, മതപ്രചാരണ സോദ്ദേശ മനശാസ്ത്രസാഹിത്യം അച്ചടിച്ചിറക്കാൻ കൂണുകൾ പോലെ ജേണലുകൾ മുളച്ച് പൊന്തുന്ന ഇക്കാലത്ത് ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ സാമാന്യം  ഉയർന്ന സൈറ്റേഷനുകൾ ഉണ്ടാകുന്നതിൽ അൽഭുതമൊന്നും തോന്നേണ്ടതില്ല.  

എങ്കിലും പേപ്പറുകളുടെ സൈറ്റേഷൻ ക്രോസ് ചെക്ക് ചെയ്യുന്ന ശീലമുള്ളത് കൊണ്ട് 2003-ൽ ഇറങ്ങിയ ഒരു പഠനത്തിനു കിട്ടിയ ആയിരത്തിലധികം (1041) സൈറ്റേഷനുകൾ ഏതു തരത്തിലുള്ളതാണെന്ന് നോക്കുകയുണ്ടായി. പ്രസ്തുത പേപ്പറിന്റെ സൈറ്റേഷനിലുള്ള  2011-ൽ ഇറങ്ങിയ മറ്റൊരു പുസ്തകത്തിനു രണ്ട് വർഷത്തിനുള്ളിൽ 277 സൈറ്റേഷൻ എന്ന് കണ്ടപ്പോൾ ഒരു ചെറിയ സ്പെല്ലിങ്ങ് മിസ്റ്റേക്ക് തോന്നി. അതിനെ തുടർന്ന് ചുമ്മാ നടത്തിയ തിരച്ചിലിന്റെ  ഫലമാണ് ഈ പോസ്റ്റ്. സംഭവം രസകരമാണ്.  ഗൂഗിൾ സ്കോളറിൽ ഭൂതകാലത്തിലേക്ക് സഞ്ചരിക്കാനുള്ള ടൈം മെഷീൻ  ഘടിപ്പിച്ചിട്ടുണ്ടെന്നാണ് ഈ സൈറ്റേഷൻ മഷിനോട്ടത്തിൽ തെളിയുന്നത്. 

എങ്ങിനെയാണെന്ന് നോക്കാം.

ഇതാണ് 1041 സൈറ്റേഷനുകളുള്ള 2003-ലെ സ്പിരിച്വാലിറ്റി പേപ്പർ. പീറ്റർ ഹില്ലും, കെന്നത്ത് പർഗമെന്റും എഴുതിയത്.
--------

Advances in the conceptualization and measurement of religion and spirituality: Implications for physical and mental health research.

PC Hill, KI Pargament - 2008 - psycnet.apa.org

Cited by 1041
---------
ഇത് ശരിക്കും 2003-ൽ ഇറങ്ങിയ പേപ്പറാണ്. 2008-ൽ വീണ്ടും ഇറക്കിയതാണ് (സ്പിരിച്വാലിറ്റി റിലോഡഡ്!).

 Cited by 1041 ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഈ പേപ്പറിന്റെ സൈറ്റേഷൻ വിവരങ്ങൾ കിട്ടും. അതിന്റെ 
സ്ക്രീൻ ഷോട്ട് താഴെ കൊടുത്തിരിക്കുന്നു.





































ഇതിൽ KI Pargament എഴുതി 2011-ൽ പുറത്തിറക്കിയ പുസ്തകത്തിനു 277 സൈറ്റേഷൻ ഉണ്ടെന്ന് കൊടുത്തിരിക്കുന്നു .
----------

[BOOK] Spiritually integrated psychotherapy: Understanding and addressing the sacred

KI Pargament - 2011 - books.google.com

----------

Cited by 277 എന്ന ലിങ്കിൽ  ഞെക്കിയാൽ കിട്ടുന്ന പേജിൽ പർഗാമെന്റിന്റെ പുസ്തകത്തിനു കിട്ടിയ സൈറ്റേഷനുകളുടെ വിശദാംശങ്ങൾ കിട്ടും. അതിന്റെ സ്ക്രീൻ ഷോട്ട് താഴെ കൊടുത്തിരിക്കുന്നു. 






































ചിത്രത്തിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്ന വർഷങ്ങൾ ശ്രദ്ധിക്കുക.  2011-ൽ ഇറങ്ങിയ പർഗമെന്റിന്റെ പുസ്തകത്തെ  2010, 2009, 2008, 2007 എന്നീ വർഷങ്ങളിൽ ഇറങ്ങിയ പേപ്പറുകൾ/പുസ്തകങ്ങൾ  ഒക്കെ സൈറ്റ് ചെയ്തിരിക്കുന്നതായി ഗൂഗിൾ സ്കോളർ കാണിക്കുന്നു!  
ഏറ്റവും വലിയ തമാശ 2011-ൽ പർഗമെന്റ് ഇറക്കിയ പുസ്തകത്തെ അതിനും നാലു വർഷം മുൻപ് 2007-ൽ അങ്ങേരു തന്നെ മറ്റൊരു പേപ്പറിൽ സൈറ്റ് ചെയ്തിരിക്കുന്നു എന്നാണ് ഗൂഗിൾ സ്കോളർ നമ്മോട് പറയുന്നത്! വേണമെങ്കിൽ നാലു വർഷം മുന്നേ സൈറ്റ് ചെയ്തേക്കാമെന്ന് യേത്!  അന്യായ ടൈംട്രാവൽ തന്നെ ഗൂഗിൾ സ്കോളറേ... :)

ഒരു പേജിന്റെ സ്ക്രീൻ ഷോട്ട് മാത്രമേ ഇവിടെ കൊടുത്തിട്ടുള്ളൂ.  277 സൈറ്റേഷനുകളിൽ എത്ര എണ്ണം 2011-നും 2013-നും ഇടയ്ക്ക് (പുസ്തകം ഇറങ്ങിയ ശേഷം) ഉള്ളതാണെന്ന് നോക്കാൻ ഈ കാലഘട്ടം  (കസ്റ്റം റേഞ്ച്)  സെറ്റ് ചെയ്തിട്ട് തിരഞ്ഞാൽ മതിയാകും. അതിന്റെ ഫലം ഇവിടെ നോക്കുക. മൊത്തം 134 എണ്ണം ഉണ്ടെന്ന് കാണാം. അതായത് 277-ൽ 134 എണ്ണം പുസ്തകം ഇറങ്ങിയശേഷം കിട്ടിയ സൈറ്റേഷനുകളാണ്. ബാക്കിവരുന്ന  143 എണ്ണം (51.62%) ഗൂഗിൾ സ്കോളറിന്റെ വക ബോണസായി കൊടുത്തിരിക്കുന്ന  ഭൂതകാലസൈറ്റേഷനുകളാണ്. 

ആത്മീയതാഗവേഷണത്തിനും,  മത-അശാസ്ത്രീയ ഉഡായിപ്പുകൾക്കും പാമ്പൻ പാലത്തിന്റെ ഉറപ്പും ബലവും , ആധികാരികതയും നൽകാൻ ഗൂഗിൾ സ്കോളർ കണ്ടെത്തിയ കുറുക്കുവഴിയാണോ ഈ സൈറ്റേഷൻ സംഭാവന?  അതോ ഗൂഗിൾ സ്കോളറിന്റെ സൈറ്റേഷൻ കൗണ്ടറിലെ സാങ്കേതിക പോരായ്മയോ?  സാങ്കേതിക പോരായ്മയാണെങ്കിൽ മറ്റു വിഷയത്തിലെ സൈറ്റേഷനുകൾക്കും ഇതേ പ്രശ്നം ഉണ്ടായിരിക്കണം. 

ഉദാഹരണത്തിനു ബയോളജി വിഷയം നോക്കാം. 2012-ൽ ഫിസിയോളജി&മെഡിസിനു നോബൽ സമ്മാനം കിട്ടിയ ഷിന്യാ യമനാക്കയുടെ 2006-ലെ പ്രശസ്തമായ 'സെൽ' പേപ്പറിന്റെ സൈറ്റേഷനുകൾ ഗൂഗിൾ സ്കോളറിൽ പരിശോധിച്ച് നോക്കാം.
-----------

Induction of pluripotent stem cells from mouse embryonic and adult fibroblast cultures by defined factors

K Takahashi, S Yamanaka - cell, 2006 - Elsevier
Cited by 6726
-------------
Cited by 6726 എന്ന ലിങ്കിൽ ഞെക്കിപ്പോയാൽ ഈ 6726 സൈറ്റേഷനുകളുടെ വിശദാംശങ്ങൾ കിട്ടും. നിരവധി പേജുകളിലായി നീണ്ടു കിടക്കുന്ന ഇതിൽ പേപ്പർ ഇറങ്ങിയ 2006-നു മുൻപ് എത്ര സൈറ്റേഷൻ ഉണ്ടെന്ന് അറിയാൻ 2002-2006 എന്ന നിശ്ചിത കാലഘട്ടം സെറ്റ് ചെയ്ത് സെർച്ച് ചെയ്ത് നോക്കിയാൽ മതി. അതിന്റെ ഫലം ഇവിടെ.  മൊത്തം  നാലു സൈറ്റേഷനേ 2006-നു മുൻപായി ലിസ്റ്റ് ചെയ്തിട്ടുള്ളൂ (2002-ൽ 1, 2004-ൽ 1, 2005-ൽ 2). മൊത്തം 6726-ൽ നാലെണ്ണം മാത്രമേ ഗൂഗിൾ സ്കോളറിന്റെ വക ബോണസ് കൊടുത്തിട്ടുള്ളൂ. അതായത്  വെറും തുച്ഛമായ  0.059%!  

സ്റ്റെം സെൽ റിസർച്ചും, യമനാക്കയും എന്താ രണ്ടാം കെട്ടിലുള്ളതാണോ ഗൂഗിൾ സ്കോളറേ? :)
അവർക്ക് കുറച്ച് സൈറ്റേഷൻ ബോണസ് കൂട്ടിക്കൊടുത്താൽ എന്താ പുളിക്കുമോ? :)

ഈ പ്രതിഭാസത്തിനു പലതരം വ്യാഖ്യാനങ്ങൾക്ക് സ്കോപ്പുണ്ട്.
  1. സ്റ്റെം സെൽ റിസർച്ചിനെ എതിർക്കുന്ന,  ആത്മീയ-മത-ശാസ്ത്ര-ഉഡായിപ്പിനെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന വലതുപക്ഷ ക്രൈസ്തവ ഫണ്ടമെന്റലിസ്റ്റുകളുടെ കറുത്ത കരങ്ങൾ ഈ ഗൂഗിൾ സ്കോളർ സ്കാമിനു പിന്നിലുണ്ടാവാം. (കോൺസ്പിരസി തിയറി ഒന്ന്)
  2. ശാസ്ത്രത്തെ ഏറെക്കുറെ കൃത്യമായും, മത/ആത്മീയ ഉഡായിപ്പുകളെ തെറ്റായും ചിത്രീകരിക്കുന്നതിലൂടെ ഗൂഗിൾ സ്കോളർ ശാസ്ത്രത്തിനൊപ്പം നിൽക്കുന്നു.  തെറ്റിദ്ധാരണയുണ്ടാക്കുന്ന "ഫീൽ ഗുഡ്" ഫാക്റ്റർ മാത്രമാണ് മതം എന്ന് ഉറക്കെ വിളിച്ച് പറയുന്നു. (കോൺസ്പിരസി തിയറി രണ്ട്)
  3. ഗൂഗിൾ സ്കോളറിന്റെ സൈറ്റേഷൻ കൗണ്ടറിനു സാമൂഹ്യ/മനശാസ്ത്ര വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സാരമായ തകരാറുണ്ട്. (ശരിക്കും ഇതാവും പ്രശ്നം. ഗൂഗിൾ ഈ പ്രശ്നം തിരിച്ചറിഞ്ഞ് പരിഹാരനടപടികൾ കൈക്കൊള്ളുമെന്ന് ആശിക്കുന്നു. )

എന്തായാലും ഗൂഗിൾ സ്കോളർ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക. ഇതുപോലെയുള്ള സൈറ്റേഷനുകളുടെ എണ്ണം കണ്ണുമടച്ചങ്ങ് വിശ്വസിക്കരുത്. അല്ലെങ്കിൽ തന്നെ ഒരു കാര്യവും കണ്ണടച്ച് വിശ്വസിച്ച് മുഖവിലയ്ക്കെടുക്കരുത്.  സംശയിക്കാനും ചോദ്യം ചെയ്യാനും ഉള്ള വിദ്യാർത്ഥിമനസ്സോടെ വേണം എന്ത് വിഷയത്തെയും, പ്രത്യേകിച്ച് പഠനവിഷയങ്ങളെ സമീപിക്കാൻ.    


പി.എസ്: ഈ പോസ്റ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി നടത്തിയ തിരച്ചിലിൽ ഗൂഗിൾ സ്കോളറിന്റെ ഇത്തരം പോരായ്മകളെക്കുറിച്ച് പ്രതിപാദിക്കുന്ന മറ്റ് ചില ലേഖനങ്ങളും ശ്രദ്ധയിൽപ്പെട്ടു. അതിൽ ഒരെണ്ണം ഇതാ ഇവിടെ.

Sunday, February 03, 2013

അനശ്വരതയുടെ കീഴാളകോശങ്ങൾ ( ഭാഗം രണ്ട്)

ഒന്നാം ഭാഗം ഇവിടെ വായിക്കുക

ഭാഗം രണ്ട്

1966 സെപ്റ്റംബർ.
ഡോ.സ്റ്റാൻലി ഗാർട്ലർ
ചിത്രത്തിനു കടപ്പാട്
പെൻസിൽവാനിയയിലെ ബെഡ്ഫോഡ് എന്ന ചെറുഗ്രാമത്തിലെ ഒരു ഹോട്ടലിൽ വെച്ച് ഡോക്ടർ ജോർജ് ഗയ്  ഉൾപ്പെടെ, ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള  എഴുന്നൂറോളം വിദഗ്ദർ പങ്കെടുത്ത  ഒരു കോൺഫറൻസിൽ വെച്ചാണ്  ഏവരെയും ഞെട്ടിച്ച് കൊണ്ട്,  താരതമ്യേന അപ്രശസ്തനായിരുന്ന സ്റ്റാൻലി ഗാർട്ലർ എന്ന ജനിതകശാസ്ത്രജ്ഞൻ   "ഹീലാബോംബ്"  പൊട്ടിക്കുന്നത്.  ടിഷ്യൂ കൾച്ചർ രംഗത്തെ ഒരു 'സാങ്കേതികപ്രശ്നം' എന്ന മുഖവുരയോടെ ഗാർട്ലർ പറഞ്ഞ കാര്യങ്ങളുടെ ചുരുക്കം ഇതായിരുന്നു. കോശങ്ങളെ തമ്മിൽ വേർതിരിച്ചറിയാനുതകുന്ന നൂതനമായ അടയാളങ്ങൾ (പ്രോട്ടീൻ മാർക്കറുകൾ) കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു ഗാർട്ലർ. ഇതിന്റെ ഭാഗമായി പരിശോധിക്കപ്പെട്ട പതിനെട്ട് വ്യത്യസ്ത തരം കോശങ്ങളിലും ഗ്ലൂക്കോസ്-6-ഫോസ്ഫേറ്റ് ഡീഹൈഡ്രജനേസ്-എ (G6PD-A) എന്ന പ്രത്യേക പ്രോട്ടീൻ  അടയാളമുള്ളതായി കണ്ടെത്തി. 

കറുത്ത വർഗ്ഗക്കാരായ അമേരിക്കക്കാരിൽ മാത്രം കാണപ്പെടുന്ന (അവരിൽ തന്നെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന)  ഈ അടയാളം എങ്ങിനെ പതിനെട്ട് കോശങ്ങളിലും എത്തി എന്നത് ഒരു കുഴയ്ക്കുന്ന പ്രശ്നമായിരുന്നു. പതിനെട്ടു കോശങ്ങളിൽ ചിലതിന്റെയൊന്നും വംശീയഉറവിടം അറിയില്ലായിരുന്നുവെങ്കിലും, പലതും വെള്ളക്കാരിൽ (കോക്കേഷ്യൻ) നിന്നുമെടുത്തതും, ഒരെണ്ണം മാത്രം, ഹീലാ എന്ന അനശ്വരകോശം മാത്രം 'നീഗ്രോ'യുടേതാണെന്നും ഗാർട്ലർക്ക് അറിയാമായിരുന്നു. വെള്ളക്കാരുടെ കോശത്തിൽ കറുത്തവർഗക്കാരന്റെ അടയാളം കാണപ്പെട്ടതിന് ഏറ്റവും ലളിതമായ ഒരു വിശദീകരണമാണ് ഗാർട്ലർ മുന്നോട്ട് വെച്ചത്.   ഈ പതിനെട്ട് കോശങ്ങളിലും ഹീലാകോശങ്ങൾ കലർന്നിരിക്കുന്നു! അതല്ലെങ്കിൽ അവയെല്ലാം ഹീലാകോശങ്ങൾ തന്നെയാണ്!

കൂട്ടത്തിൽ മറ്റ് ചില പ്രസക്തമായ നിരീക്ഷണങ്ങൾ കൂടി ഗാർട്ലർ നടത്തി.

ഹീലായുടെ ഉൽഭവശേഷം മനുഷ്യരുടേതും, മറ്റ് മൃഗങ്ങളുടെയുമൊക്കെയായി നിരവധി കോശങ്ങൾ വളർത്തിയെടുക്കപ്പെട്ടിരുന്നു. ഇക്കൂട്ടത്തിൽ കാൻസർ കോശങ്ങളല്ലാത്ത, നോർമൽ കോശങ്ങളും ഉണ്ടായിരുന്നു.   വളർത്തിയെടുത്ത നോർമൽ കോശങ്ങൾ ചിലപ്പോഴൊക്കെ തളികകളിൽ  പൊടുന്നനെ  കാൻസർ കോശങ്ങളായി മാറുന്ന "സ്പോണ്ടേനിയസ് ട്രാൻസ്ഫർമേഷൻ" എന്ന പ്രതിഭാസവും ഇക്കാലയളവിൽ കണ്ടെത്തിയിരുന്നു. 1966-ലെ പ്രസ്തുത കോൺഫറൻസിനു ഏതാനും വർഷങ്ങൾക്ക് മുൻപ് ഗവേഷകർ ബാക്റ്റീരിയ, വൈറസ് എന്നിവയുടെയും, കോശങ്ങൾ പരസ്പരവും നടക്കാവുന്ന കൂടിക്കലരലുകൾ  ഒഴിവാക്കാനായി കർശനമായ അണുവിമുക്ത സാഹചര്യങ്ങളും, സാങ്കേതികരീതികളും ഒക്കെ നടപ്പിലാക്കി ഉപയോഗിച്ച് തുടങ്ങിയിരുന്നു.  ഈ നടപടിക്രമങ്ങളെ തുടർന്ന് പൊതുവെ കോശങ്ങളെ വളർത്തുക എന്നത്  കുറെക്കൂടി ദുഷ്കരമാവുകയും, വളരെ ചുരുക്കം മാത്രം പുതിയതരം കോശങ്ങളുടെ വികസനം  റിപ്പോർട്ട് ചെയ്യപ്പെടുകയും, തളികകളിൽ നോർമൽ കോശങ്ങൾ പൊടുന്നനെ കാൻസർ കോശങ്ങളാകുന്ന പ്രതിഭാസം ഏതാണ്ട് നിലയ്ക്കുകയും ചെയ്തു!

ഗാർട്ലറുടെ ഈ നിരീക്ഷണങ്ങൾ കേട്ടിരുന്നവർക്ക് അപ്പോൾ തന്നെ കാര്യം പിടികിട്ടി.  ഇത്തരം പൊടുന്നനെയുള്ള ട്രാൻസ്ഫമേഷനും,  "എളുപ്പത്തിലുള്ള" വളർച്ചയും ഒക്കെ ഉണ്ടാക്കിയത്  ഹീലാ എന്ന അതിവേഗവളർച്ചയുള്ള കാൻസർ കോശത്തിന്റെ സാന്നിധ്യം ആയിരുന്നു. മിക്ക ലാബുകളിലും നിത്യവും ഉപയോഗിച്ചിരുന്ന ഹീലാ കോശങ്ങൾ   കർശനമായ സങ്കേതങ്ങൾ വരുന്നതിനു മുൻപ് തന്നെ, ഉപകരണങ്ങൾ വഴിയും,   കൈകാര്യം ചെയ്യുന്നവരുടെ അശ്രദ്ധയും ഒക്കെ കാരണം മറ്റു കോശങ്ങൾക്കൊപ്പം കടന്നുകൂടുകയും, അതിവേഗം പെരുകി മറ്റ് കോശങ്ങളെ മറികടക്കുകയും ചെയ്തു.  സൂക്ഷ്മദർശിനിയിൽ കൂടി നോക്കിയാൽ മിക്ക  കോശങ്ങളും ഒരേപോലെയിരിക്കും എന്നത് കൊണ്ട്  ഒറ്റനോട്ടത്തിൽ ഇവയെ പരസ്പരം വേർതിരിച്ചറിയാനും എളുപ്പമായിരുന്നില്ല.
ഹീലാ കോശങ്ങൾ  ചിത്രത്തിനു കടപ്പാട്

ചുരുക്കത്തിൽ അതുവരെ തൊലിയുടെയും, കരളിന്റെയും,  ശ്വാസകോശത്തിന്റെയും എന്നൊക്കെ കരുതി ഗവേഷണം നടത്തിയിരുന്ന കോശങ്ങളെല്ലാം ഹെൻറിയറ്റ ലാക്സ് എന്ന നീഗ്രോവീട്ടമ്മയുടെ ഗർഭാശയഗളത്തിലെ അർബുദത്തിൽ നിന്നും ഉദയം കൊണ്ട ഹീലാകോശങ്ങൾ തന്നെയായിരുന്നു!
ഫലത്തിൽ മില്യൺ കണക്കിനു ഡോളറുകളുടെ ഗവേഷണം വെള്ളത്തിലായെന്നാണ് ഗാർട്ലർ പറയാതെ പറഞ്ഞത്. 

ഗാർട്ലറുടെ വെളിപ്പെടുത്തലുകൾക്ക് സാക്ഷിയായിരുന്ന പ്രശസ്തനായ ഒരു വെള്ളക്കാരന്‍ പ്രൊഫസര്‍ ലെനാഡ് ഹെഫ്ലിക് അന്നേ ദിവസം അവിടെ മറ്റൊരു സെഷനിൽ സംസാരിക്കുകയുണ്ടായി.  ഹെഫ്ലിക്ക് സ്വന്തമായി തന്റെ  മകൾ ഭ്രൂണനിദ്രയിൽ കഴിഞ്ഞിരുന്ന ഗർഭസഞ്ചിയിലെ (ആംനിയോട്ടിക് സാക്ക്) കോശങ്ങൾ വേർതിരിച്ചെടുത്ത് വളർത്തിയിരുന്നു. ഫിലഡെല്ഫിയയിലെ വിസ്താർ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന്റെയും മകൾ സൂസന്റെയും പേരക്ഷരങ്ങൾ വിളക്കിച്ചേർത്ത്  വിഷ് (WISH, Wistar Institute Susan Heyflick) എന്നു വിളിച്ച ഈ കോശം അക്ഷരാർത്ഥത്തിൽ ഹെഫ്ലിക്കിന്റെ മകൾകോശം (ഡോട്ടർ സെൽ) തന്നെയായിരുന്നു.  ഗാർട്ലർ പൊട്ടിച്ച ഹീലാബോംബിൽ വീണു തകർന്ന കോശങ്ങളുടെ ലിസ്റ്റിൽ 'വിഷ്' കോശവും ഉൾപ്പെട്ടിരുന്നു.   തന്റെ പ്രബന്ധാവതരണത്തിനു മുന്നോടിയായി ഹെഫ്ലിക്ക് ഇതിനോട് പ്രതികരിച്ചത് ഒരു തമാശയിലൂടെയാണ്.  മകൾ സൂസന്റെ അച്ഛൻ താൻ തന്നെയാണോ എന്ന്  ഭാര്യയെ വിളിച്ച് അന്വേഷിച്ചുവെന്നും,  ആണെന്ന കാര്യത്തിനു ഭാര്യ ഉറപ്പ് നൽകിയെന്നുമാണ്  ഹെഫ്ലിക്ക് പറഞ്ഞത്. അതായത് തന്റെ ഭാര്യ കറുത്ത വര്‍ഗക്കാരനുമായി ലൈംഗിക ബന്ധത്തിനു പോയിട്ടില്ല എന്ന് അയാള്‍ക്ക് ഉറപ്പു നൽകിയെന്ന്.  തമാശ കേട്ട് ജനം ആർത്ത് ചിരിച്ചു.

കൂടിക്കലർന്ന കോശത്തെ
 അടയാളപ്പെടുത്തിയിരിക്കുന്ന
ചിത്രം. കടപ്പാട്
ചിരിച്ചും അവഗണിച്ചും ഹീലാബോംബ് എന്ന ഭൂതത്തെയും ഗാർട്ലർ എന്ന ശത്രുവിനെയും കുടത്തിലടച്ചതായി നടിച്ച് മിക്ക ഗവേഷകരും അതാത് കോശങ്ങളിൽ പണി തുടർന്നുകൊണ്ടേയിരുന്നു. അന്നവിടെയുണ്ടായിരുന്ന വാൾട്ടർ നെൽസൺ റീസ് എന്ന ശാസ്ത്രജ്ഞൻ പക്ഷെ അടങ്ങിയിരുന്നില്ല. ക്യൂബയിൽ ജനിച്ച് ജർമ്മനിയിൽ വളർന്ന് അമേരിക്കൻ പൗരത്വം സ്വീകരിച്ച വാൾട്ടറിന്റെ ജീവിതം ഈ സംഭവത്തോടെ മാറ്റിമറിക്കപ്പെട്ടു.  നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ധനസഹായത്തോടെ,  ഓക്ക്ലാൻഡിലെ നാഷണൽ നേവൽ ബയോസയൻസസ് എന്ന സ്ഥാപനത്തിൽ   സ്ഥാപിച്ച സെൽ കൾച്ചർ ലാബിന്റെ ഡയറക്റ്റർ ആയിരുന്നു വാൾട്ടർ. കോശങ്ങളെ ശേഖരിച്ച്, വർഗീകരിച്ച്, വിതരണത്തിനും, ഗവേഷണത്തിനുമായി സൂക്ഷിക്കുക എന്നതായിരുന്നു ലക്ഷ്യം. ഹീലയുടെ കൂടിക്കലരൽ കോശബാങ്കിനും ഗവേഷണത്തിനും വലിയ ഭീഷണിയാണെന്ന് മനസ്സിലാക്കിയ വാൾട്ടറിന്റെ ജീവിതലക്ഷ്യം  ഇതിനെ തടയുകയും,  മലിനീകരിക്കപ്പെട്ട കോശങ്ങളെ തേടിപ്പിടിച്ച്  കരിമ്പട്ടികയിൽ പെടുത്തുക എന്നതുമായിരുന്നു.  ഇതിന്റെ പേരിൽ "സെൽഫ് അപ്പോയിന്റഡ് വിജിലാന്റെ" എന്നറിയപ്പെട്ട വാൾട്ടറിന്  ഗവേഷകലോകത്തിന്റെ കടുത്ത ശത്രുതയാണ് നേരിടേണ്ടി വന്നത്.  
-------

1970-കളുടെ തുടക്കത്തിൽ ജനപിന്തുണ നഷ്ടപ്പെട്ടുകൊണ്ടിരുന്ന വിയറ്റ്നാം യുദ്ധമേൽപ്പിച്ച രാഷ്ട്രീയപരിക്കുകളെ അതിജീവിച്ച്  പ്രസിഡന്റ് സ്ഥാനം നിലനിർത്താനുള്ള തന്ത്രങ്ങളുടെ ഭാഗമായി റിച്ചാഡ് നിക്സൺ അമേരിക്കൻ പൊതുജനത്തിനു മുന്നിൽ മറ്റൊരു 'യുദ്ധം' പ്രഖ്യാപിച്ചിരുന്നു, കാൻസറിനെതിരെയുള്ള യുദ്ധം.  ചുരുങ്ങിയ കാലത്തിനുള്ളിൽ കാൻസറിന്റെ  മൂലകാരണത്തെയും, അതിനുള്ള പ്രതിവിധിയെയും കണ്ടെത്തുവാനുള്ള പരക്കം പാച്ചിലിനു തുടക്കം കുറിച്ചു കൊണ്ട്  1971-ൽ നിക്സൺ "നാഷണൽ കാൻസർ ആക്റ്റിൽ" ഒപ്പു വെച്ചു.  ഇക്കാലത്ത് വൈറസുകളാണ് കാൻസറുണ്ടാക്കുന്നതെന്ന സിദ്ധാന്തം അതിശക്തമായി ഉയർന്നു വന്നിരുന്നു. ഒപ്പം കാൻസർ വൈറസിനെ കണ്ടെത്തി വാക്സീനുകൾ ഉണ്ടാക്കാനുള്ള  തീവ്രശ്രമവും.  ഇതിന്റെ ഫലമായി  അമേരിക്കൻ ഗവേഷകർ നിരവധി വൈറസുകളെ കണ്ടെത്തിയെങ്കിലും മനുഷ്യരിൽ കാൻസർ ഉണ്ടാക്കുമെന്ന് തെളിയിക്കാൻ സാധിക്കുന്ന തരത്തിലുള്ള വൈറസുകളെ (എപ്സ്റ്റൈൻ ബാർ വൈറസും ബർക്കിറ്റ് ലിംഫോമയുമായുള്ള സാഹചര്യബന്ധം  ഒഴിവാക്കിയാൽ) കണ്ടെത്താനായിരുന്നില്ല.

ഡോ.വാൾട്ടർ നെൽസൺ റീസ്
ചിത്രത്തിനു കടപ്പാട്
വിയറ്റ്നാം യുദ്ധത്തിൽ ശത്രുവായിരുന്നെങ്കിലും കാൻസറിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയുമായുള്ള സഹകരണം തേടിയിരുന്നു നിക്സൺ.   നിക്സൺ-ബ്രഷ്നേവ്  സഹകരണത്തിന്റെ ഭാഗമായി 1972-ൽ അമേരിക്കയിലെയും റഷ്യയിലെയും ശാസ്ത്രജ്ഞർ തമ്മിൽ ഒരു പരസ്പധാരണയുണ്ടാവുകയും, ഗവേഷണകാര്യങ്ങൾ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തിരുന്നു.  ഏതാണ്ട് മുപ്പതോളം ഇനം മൃഗവൈറസുകളെ അമേരിക്ക റഷ്യക്ക് കൈമാറിയപ്പോൾ പകരം റഷ്യൻ ശാസ്ത്രജ്ഞന്മാർ അമേരിക്കയ്ക്ക് നൽകിയത്  അഞ്ച് തരം അർബുദകോശങ്ങളായിരുന്നു. അഞ്ച് വ്യത്യസ്ത ഇൻസ്റ്റിറ്റ്യൂട്ടുകൾ വ്യത്യസ്ത അർബുദരോഗികളിൽ നിന്നും വേർതിരിച്ചെടുത്ത  ഈ റഷ്യൻ കോശങ്ങളിൽ കാൻസർ ഉണ്ടാക്കുന്ന വൈറസിനെയും കണ്ടെത്തിയിരുന്നു എന്ന് പറഞ്ഞപ്പോൾ അമേരിക്കൻ ശാസ്ത്രജ്ഞർ ശരിക്കും ഞെട്ടിപ്പോയി. തങ്ങൾക്ക് കഴിയാത്ത കാര്യം റഷ്യക്കാർക്ക് സാധിച്ചു എന്നതിലെ നിരാശ മറച്ച് വെച്ച് അവർ ഈ കോശങ്ങളെ കൂടുതൽ പരിശോധനക്കായും, സൂക്ഷിപ്പിനായും വാൾട്ടർ നെൽസൺ റീസിനെ ഏൽപ്പിച്ചു. കോശങ്ങളെ വിശദമായി  പരിശോധിച്ചതിന്റെ ഫലം വാൾട്ടറിനെപ്പോലും അൽഭുതപ്പെടുത്തുന്നതായിരുന്നു.    ഈ അഞ്ച് റഷ്യൻ കോശങ്ങളും ഹീലാ തന്നെയായിരുന്നു! അധികം താമസിയാതെ  കുരങ്ങുകളിൽ കാണപ്പെടുന്ന ഒരുതരം വൈറസ് ഈ കോശങ്ങളിൽ കലർന്നിരുന്നതായി അവർ മനസ്സിലാക്കി.

1973-ൽ  വാൾട്ടർ തന്നെ ഈ വിവരങ്ങൾ അമേരിക്കയിലെത്തിയ റഷ്യൻ ഗവേഷകരെ അറിയിച്ചു.  കടുത്ത നിരാശയും പ്രതിഷേധങ്ങളുമുണ്ടായെങ്കിലും കാര്യങ്ങൾ കൂടുതൽ വഷളാകാതെയിരിക്കാനായി പരസ്പരമുള്ള എക്സ്ചേഞ്ച് പ്രോഗ്രാം തുടരാനായിരുന്നു റഷ്യൻ തീരുമാനം. കാൻസറിനെ കീഴടക്കിയ കാലത്തെ അമേരിക്കൻ പ്രസിഡന്റായിരിക്കുക എന്ന നിക്സന്റെ മോഹം  അങ്ങിനെ ഹീലാ എന്ന കീഴാളകോശത്തിൽ തട്ടി പൊലിഞ്ഞുവീണു എന്ന് വേണമെങ്കിൽ പറയാം. തങ്ങൾ തേടിക്കൊണ്ടിരുന്ന കാൻസർ വൈറസുകളിൽ ഒരെണ്ണമാണ് ഹീലയെ ഹീലയാക്കിയതെന്നറിയാൻ ഗവേഷകർക്കു പിന്നെയും വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു.

അധികം താമസിയാതെ 1974-ൽ വാട്ടർഗേറ്റ് അപവാദത്തെത്തുടർന്ന് നിക്സൺ രാജിവെയ്ക്കുകയും, 1981-ൽ ഹീലാപവാദത്തെത്തുടർന്ന് ശത്രുക്കളുടെ നിരന്തരസമ്മർദ്ദത്താൽ സൃഷ്ടിക്കപ്പെട്ടതെന്ന് പറയപ്പെടുന്ന  'ഫണ്ടിങ്ങിന്റെ അഭാവം'  കാരണം വാൾട്ടർ നെൽസൺ റീസ്  കോശങ്ങളുടെ ലോകത്ത് നിന്നും സ്വയം വിരമിക്കുകയും ചെയ്തു.

ജീവിച്ചിരുന്നപ്പോള്‍ വര്‍ണ്ണ വിവേചനത്തിന് ഇരയായിരുന്ന ഹെന്‍റിയറ്റയുടെ മരണശേഷം അവരുടെ  കോശങ്ങളും വര്‍ണ്ണ വിവേചനത്തിന് ഇരയായ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയാവില്ല.  വായുവില്‍ കൂടി പോലും മറ്റു കോശങ്ങളില്‍ കലര്‍ന്ന് അവയെ ഉപയോഗശൂന്യമാക്കുന്ന ഭീകരകോശങ്ങളായി ഇതിനോടകം ഹീലാ കോശങ്ങള്‍ കുപ്രസിദ്ധിയാർജ്ജിച്ചു കഴിഞ്ഞിരുന്നു.  പോയ കാലത്തിലെ പകയുടെ കനലുമായി ഒരു കീഴാളകോശം തങ്ങളുടെ വെളുത്തകോശങ്ങളെ ആക്രമിച്ചു നശിപ്പിക്കുന്നതായി പലരും കരുതിയിരുന്നിരിക്കണം.

ഹീലാബോംബ് സൃഷ്ടിച്ച പൊട്ടിത്തെറിയുടെ പ്രകമ്പനങ്ങൾ  ഇന്നും കെട്ടടങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ ഹീലാ  കോശങ്ങളുടെ 'ചരിത്രമറിയുന്ന' ശാസ്ത്രജ്ഞരിൽ പലരും അതിനെ സംശയത്തോടെയും ഭയത്തോടെയുമാണ് സമീപിക്കുക. എന്തായാലും G6PD-A എന്ന അടയാളവും ഇതരകോശങ്ങളിലേക്കുള്ള ഹീലായുടെ പകർന്നാട്ടവുമാണ് പിന്നീട് ഹെൻറിയറ്റയുടെ കുടുംബത്തെ തേടിപ്പിടിക്കാൻ ഗവേഷകർക്ക് പ്രേരണയായത്.
------

1973 ജൂൺ.
കണക്റ്റിക്കട്ടിലെ യേൽ സർവ്വകലാശാലയിൽ ഒന്നാമത്  'ഇന്റർനാഷണൽ വർക്ക്ഷോപ് ഓൺ ഹ്യൂമൻ ജീൻ മാപ്പിങ്ങ്' നടക്കുകയായിരുന്നു. പിൽക്കാലത്ത് പ്രശസ്തിയാർജിച്ച ഹ്യൂമൻ ജീനോം പ്രോജക്റ്റിന്റെ ആദ്യപടിയായിരുന്നു ഈ ഹ്യൂമൻ ജീൻ മാപ്പിങ്ങ് പ്രോഗ്രാം. അവിടെ കൂടിയ പല ഗവേഷകരെയും ഹീലായുടെ കണ്ടാമിനേഷൻ പ്രശ്നം അലട്ടിയിരുന്നു.  ഹീലായെ വേർതിരിച്ചറിയാൻ ഉതകുന്ന തനതായ ജനിതക അടയാളം കണ്ടെത്തിയാൽ എളുപ്പത്തിൽ കോശങ്ങളിലെ കലർപ്പ് തിരിച്ചറിയാൻ കഴിയുമെന്ന നിർദേശം ഉണ്ടായി. പ്രോട്ടീൻ വെച്ചുമാത്രമുള്ള തിരിച്ചറിയൽ ശ്രമകരവും അപൂർണ്ണവുമായിരുന്നു.  ജനിതക അടയാളം കണ്ടെത്താൻ ഹീലയുടെ ഡി.എൻ.എ-യെ  ഹെൻറിയറ്റയുടെ കുടുംബത്തിലെ മറ്റുള്ളവരുടെ (ഭർത്താവ്, മക്കൾ) ഡി.എൻ.എയുമായി താരതമ്യപ്പെടുത്തേണ്ടതുണ്ട്. അതിനായി ഹെൻറിയറ്റയുടെ കുടുംബത്തെ കണ്ടെത്തുകയും,  അവരുടെ ഡി.എൻ.എ ശേഖരിക്കുകയും ചെയ്യണം.

ജോൺസ് ഹോപ്കിൻസിലെ ജനിതകശാസ്ത്രജ്ഞനും, രോഗങ്ങളെ ജീനുകളുമായി ബന്ധിപ്പിക്കുന്നതിൽ വിദഗ്ദനുമായിരുന്ന ഡോ. വിക്റ്റർ മക്കൂസിക്ക് ഇക്കാര്യത്തിൽ സഹായിക്കാമെന്നേറ്റു. കാരണം ഹോപ്കിൻസിൽ സൂക്ഷിച്ചിരുന്ന ഹെൻറിയറ്റയുടെയും കുടുംബത്തിന്റെയും മെഡിക്കൽ റെക്കോഡുകളെക്കുറിച്ച് മക്കൂസിക്കിനു അറിയാമായിരുന്നു.  അദ്ദേഹം തന്റെ സഹപ്രവർത്തകരെ ഉടൻ തന്നെ ഈ ദൗത്യം ഏൽപ്പിച്ചു.
-------

1973-കളിലെ ഒരു ദിവസം.
ഹെന്‍‌റിയറ്റ ലാക്സ് മരിച്ച് ഏകദേശം ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം, ബാള്‍ട്ടിമോറിലുള്ള അവരുടെ ഭര്‍ത്താവ് ഡേവിഡ് ലാക്സിനു ഒരു ഫോണ്‍കാള്‍ വന്നു. വിക്റ്റർ മക്കൂസിക്കിന്റെ ലാബിലെ പോസ്റ്റ്ഡോക്റ്ററല്‍ ഗവേഷകയായ സൂസൻ സു  ആയിരുന്നു വിളിച്ചത്.  ചൈനാക്കാരിയായ സു ഫോണിലൂടെ പറഞ്ഞ കാര്യങ്ങള്‍ മിക്കതും ഡേവിഡിനു മനസ്സിലായില്ല. ഫോണ്‍കാളിനൊടുവില്‍ അയാള്‍ ഞെട്ടലോടെ ധരിച്ചത് ഏതാണ്ടിങ്ങനെയായിരുന്നു . "ഹെൻറിയറ്റ പൂർണ്ണമായും മരിച്ചിട്ടില്ല,  പരീക്ഷണശാലയില്‍ ജീവിച്ചിരിപ്പുണ്ട്. മക്കളുടെയും, ഭർത്താവിന്റെയും രക്തം എടുത്ത് ചില പരിശോധനകൾ നടത്തണം, അവര്‍ക്കും ക്യാന്‍സര്‍ വരാന്‍ സാധ്യതയുണ്ടോ എന്ന് നോക്കുവാനാണു".  ഹെൻറിയറ്റയുടെ രോഗം തങ്ങൾക്കും വരുമോ എന്ന് അവർ ശരിക്കും ഭയപ്പെട്ടിരുന്നു. പ്രത്യേകിച്ചും മകൾ ഡെബ്ര. അതുകൊണ്ട് തന്നെ ഹോപ്കിൻസിൽ നിന്നും രക്തമെടുക്കാൻ വന്ന സൂവിനെയും ഒപ്പമുണ്ടായിരുന്ന ഡോക്റ്ററെയും അവർ വെറും കയ്യോടെ തിരിച്ചയച്ചില്ല.

തങ്ങൾക്ക് കാൻസർ വരുമോ എന്ന ആശങ്കയിൽ  ഈ രക്തപരിശോധനാഫലം അറിയുവാനായി പലതവണ ഹോപ്കിന്‌സില്‌ വിളിച്ചുവെങ്കിലും അവര്‍ക്കാര്‍ക്കും ഒന്നുമറിയില്ല എന്ന ഉത്തരമാണ്‌ ലഭിച്ചിരുന്നത്. ഒരിക്കൽ വിക്ടര്‍ മക്കൂസിക്കിനെ  ഡെബ്ര നേരിൽ കാണുകയുണ്ടായി.   ഡെബ്രയുടെ രക്തം ഗവേഷണാവശ്യത്തിനണെന്ന കാര്യം അപ്പോഴും ഡെബ്രയോട് പറഞ്ഞില്ല. അമ്മയെക്കുറിച്ച് അറിയാനുള്ള ആകാംഷയിൽ ഡെബ്ര മക്കൂസിക്കിനോട്  നിരവധി ചോദ്യങ്ങള്‍ ചോദിച്ചു.   പോളിയോ വാക്സിനെക്കുറിച്ചും, ഹീലാ കോശങ്ങൾ സ്പേസിൽ പോയതും, ആറ്റം ബോംബ് പരീക്ഷണവുമൊക്കെ മക്കൂസിക്ക് ഡെബ്രയ്ക്ക് പറഞ്ഞു കൊടുത്തു.

ആ കൂടിക്കാഴ്ചയ്ക്കൊടുവിൽ, പിൽക്കാലത്ത് മെഡിക്കൽ ജനറ്റിക്സിന്റെ പിതാവ് എന്നറിയപ്പെട്ട വിക്റ്റർ ആൽമൺ മക്കൂസിക്ക് എന്ന മഹാനായ ശാസ്ത്രജ്ഞൻ  താൻ എഴുതിയ 'മെഡിക്കല്‍ ജനറ്റിക്സ്' എന്ന പുസ്തകം ഒപ്പിട്ട് ഡെബ്രയ്ക്ക് കൊടുത്തു. തനിക്ക് തികച്ചും അപരിചിതമായ ജനിതകഭാഷകൊണ്ട്  കനമേറിയ ആ പാഠപുസ്തകത്തിൽ ഹെൻറിയറ്റ ലാക്സ് എന്ന പേരിനൊപ്പം അച്ചടിച്ച് വെച്ചിരുന്ന അമ്മയുടെ ചിത്രം കണ്ട് ആ മകൾ അൽഭുതസ്തബ്ധയായിപ്പോയി!
-------

1975-ൽ മൈക്കൽ റോജേഴ്സ് എന്ന യുവ ജേണലിസ്റ്റ്  റോളിങ്ങ് സ്റ്റോണിനു വേണ്ടി തയ്യാറാക്കിയ ഒരു ലേഖനത്തിലൂടെയാണ്‌ ഹീലാ കോശങ്ങൾ വാണിജ്യവൽക്കരിക്കപ്പെട്ട വിവരം ഹെൻറിയറ്റയുടെ കുടുംബം അറിയുന്നത്. ആരുടെയും അറിവോ സമ്മതമോ കൂടാതെ ഹെൻറിയറ്റയുടെ ശരീരഭാഗം മുറിച്ചു മാറ്റുകയും, അതില്‍ നിന്നും കോശങ്ങളെ വളര്‍ത്തിയെടുക്കുകയും, അത് വിറ്റു ഒരു കൂട്ടര്‍ ധനികരാവുകയും ചെയ്തു എന്ന വിവരങ്ങൾ  നിർധനരായ ആ കുടുംബം ഞെട്ടലോടെയാണു തിരിച്ചറിഞ്ഞത്. കറുത്ത വര്‍ഗക്കാരെ വെള്ളക്കാര്‍ ക്രൂരമായ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയിരുന്ന ഒരു ഇരുണ്ട കാലം സൃഷ്ടിച്ച മുറിവുകള്‍  മനസ്സില്‍ ഉണങ്ങാതെ കിടന്നിരുന്നത് അവരുടെ കോപത്തെ ആളിക്കത്തിച്ചു. പക്ഷെ ഹോപ്കിൻസിനെതിരെയും, കമ്പനികൾക്കെതിരെയുമൊക്കെ  കേസ് കൊടുക്കാൻ അവർക്ക് അറിവും, ശേഷിയുമുണ്ടായിരുന്നില്ല എന്ന് മാത്രമല്ല അതിനുള്ള നിയമങ്ങളും ഇല്ലായിരുന്നു.  അതുകൊണ്ട് തന്നെ  ഹെന്‍‌റിയറ്റയുടെ കോശങ്ങള്‍ ബില്ല്യണ്‍ ഡോളര്‍ ബിസിനസ് നേട്ടങ്ങള്‍ കൊയ്തപ്പോള്‍ അവരുടെ കുടുംബത്തിനു അതു കൊണ്ട്  നയാ പൈസ പോലും നേട്ടമുണ്ടായില്ല.  

അന്‍പതുകളിലെ നിയമമില്ലായ്മ അനുവദിച്ചിരുന്ന കാര്യമേ അന്ന് ഹെന്‍‌റിയറ്റയുടെ ഡോക്റ്റര്‍മാര്‍ ചെയ്തിട്ടുള്ളൂ എന്നതാണ് പൊതുവെ ശാസ്ത്രസമൂഹത്തിന് ഈ വിഷയത്തിലുള്ള പ്രതികരണം.  പക്ഷെ ഹെൻറിയറ്റയുടെ കുടുംബാംഗങ്ങളിൽ നിന്നും പല വിവരങ്ങളും മനപൂർവ്വം മറച്ചു വെക്കുകയും, അവരുടെ അറിവില്ലായ്മയെ തങ്ങളുടെ അധികാരമുപയോഗിച്ച്  ചൂഷണം ചെയ്തു എന്നതും നിഷേധിക്കാനാവാത്ത വസ്തുതയാണ്.

ചിത്രത്തിനു കടപ്പാട്
വെള്ളക്കാരായ ഡോക്റ്റർമാരുടെയും വിദ്യാർത്ഥികളുടെയും  പ്രവർത്തി പരിചയത്തിനും, ഗവേഷണത്തിനും, പരീക്ഷണത്തിനും,   കറതീർന്ന വംശവെറിയന്മാരുടെ വെറും വിനോദത്തിനും ഒക്കെയായി കറുത്തവർഗ്ഗക്കാരെ ജീവനോടെയും, അല്ലാതെയും ഉപയോഗിച്ചിരുന്നു.  ഹെറിയറ്റ് വാഷിങ്ങ്ടൻ എഴുതിയ മെഡിക്കൽ അപ്പാർത്തീഡ് എന്ന പുസ്തകം  അമേരിക്കൻ വൈദ്യശാസ്ത്രരംഗത്തെ ഈ ഇരുണ്ടകാലഘട്ടം അതിന്റെ സകല  ബീഭൽസതയോടും കൂടി വരച്ചിട്ടിട്ടുണ്ട്. എങ്കിലും ഇത്തരം പരീക്ഷണങ്ങൾ വഴി ചികിൽസാരംഗത്തുണ്ടായ നേട്ടങ്ങളൊന്നും  കറുത്തവർഗ്ഗക്കാർക്ക് അത്രകണ്ട് ഗുണകരമായി ഭവിച്ചിരുന്നില്ല എന്നതാണ് വാസ്തവം.  ഇന്നും ആരോഗ്യപരിപാലന രംഗത്ത് കടുത്ത അവഗണനയും വിവേചനവും നേരിടുന്ന വിഭാഗമായി തുടരുന്നു കറുത്തവർഗ്ഗക്കാർ.
--------

1984-ൽ ആണ്  ജോൺ മൂര്‍ എന്ന മറ്റൊരു തൊഴിലാളി അർബുദചികിൽസയുടെ ഭാഗമായി മുറിച്ച് മാറ്റപ്പെട്ട തന്റെ പ്ലീഹ (സ്പ്ലീൻ)യിൽ നിന്നും അനുവാദമില്ലാതെ  വേർതിരിച്ചെടുത്ത കോശത്തിന്റെ പേരിൽ ചികിൽസിച്ച ഡോക്റ്റർക്കും, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ലോസ് ആഞ്ചലസിനും എതിരെ കേസ് കൊടുക്കുന്നത്.  "മോ" എന്ന പേരിട്ട ഈ കോശം ഡോക്റ്റർ ഡേവിഡ് ഗോൾഡെയും, യൂണിവേഴ്സിറ്റിയും ചേർന്ന്  പേറ്റന്റ് ചെയ്യുകയും, വാണിജ്യവൽക്കരണത്തിന്റെ ഭാഗമായി ഒരു കമ്പനിയിൽ നിന്നും  $3.5 മില്യൺ ഡോളറിലധികം വരുന്ന കരാറിലേർപ്പെടുകയും ചെയ്തു.  ഈ വിവരം മൂറിൽ നിന്നും ഒളിപ്പിച്ച് കൊണ്ട് ഒരു പുതിയ സമ്മപത്രത്തിൽ മൂറിനെക്കൊണ്ട് ഒപ്പിടുവിക്കാൻ ഡോക്റ്റർ നടത്തിയ കുൽസിതശ്രമത്തിലൂടെയാണ് മൂർ ഇക്കാര്യം അറിയുന്നത്. 

കേസില്‍ ആദ്യം കീഴ്ക്കോടതി മൂറിന്  അനുകൂലമായി വിധിച്ചെങ്കിലും പിന്നീട് സുപ്രീം കോടതി മൂറിന് എതിരായി വിധി എഴുതി. സുപ്രീം കോടതിയുടെ ആ വിധിപ്രസ്താവം ഇന്നും ഈ വിഷയത്തില്‍ അന്തിമ വാക്കായി തുടരുന്നു. അനുവാദത്തോടെയോ, അല്ലാതെയോ ശരീരത്തിൽ നിന്നും വേർപെടുത്തപ്പെടുന്ന ടിഷ്യൂവിൻമേൽ രോഗിയെന്ന വ്യക്തിക്ക് യാതൊരു ഉടമസ്ഥാവകാശമില്ലെന്നും, ഇത്തരത്തിൽ ഉപേക്ഷിക്കപ്പെടുന്ന ഗാർബേജ് ആർക്ക് വേണമെങ്കിലും എടുത്ത് വിൽക്കാമെന്നുമാണ് കോടതി പറഞ്ഞത്.  

രോഗികൾക്ക് ടിഷ്യൂവിന്റെ ഉടമസ്ഥാവകാശം അനുവദിച്ചാൽ അത് ഗവേഷണത്തിന്റെ സുഗമമായ നടത്തിപ്പിനെ തടസ്സപ്പെടുത്തുമെന്നായിരുന്നു ഡോക്ടറിനും, യൂണിവേഴ്സിറ്റിക്കും, കോർപ്പറേറ്റുകൾക്കും ഒക്കെ വേണ്ടി വക്കീലന്മാർ കോടതിയെ ബോധ്യപ്പെടുത്തിയത്.  ഈ വിധി പ്രസ്താവിക്കുവാൻ ജഡ്ജിമാർ  മുൻകാല പ്രാബല്യത്തിനു മാതൃകയാക്കിയത് ഹീലാ കോശത്തിന്റെ "കേസില്ലാ ചരിത്രം" ആയിരുന്നു എന്നതാണ് ഏറ്റവും വലിയ ഐറണി.  ഹീലയുടെ പേരിൽ ആരും കേസിനു പോയില്ല എന്നത് കൊണ്ട് ഇത്തരം കാര്യങ്ങളിൽ ടിഷ്യൂ ദാതാക്കൾക്ക് വലിയ താത്പര്യമൊന്നും ഇല്ല എന്നു ജഡ്ജിമാർ തീരുമാനിക്കുകയായിരുന്നു.  

രോഗികൾക്ക് ടിഷ്യുവിനുമേൽ ഉടമസ്ഥാവകാശം നൽകിയാൽ തങ്ങളുടെ ഗവേഷണത്തെ അത് തടസ്സപ്പെടുത്തും എന്ന് കോടതിക്ക് ബോധ്യപ്പെടുത്തിക്കൊടുത്ത് അനുകൂലവിധി എഴുതി മേടിച്ച  യൂണിവേഴ്സിറ്റികളും, ഗവേഷകരും പിന്നീട് ഇതേ കോടതിയുടെ സഹായം തേടിയെത്തിയത് കോർപ്പറേറ്റുകളുടെ ഉടമസ്ഥാവകാശം  ഗവേഷണം തടസ്സപ്പെടുത്തുന്നു എന്നും പറഞ്ഞായിരുന്നു എന്നത് ഈ ചരിത്രത്തിലെ മറ്റൊരു ഐറണി.

മിറിയാഡ്  ജനറ്റിക്സ് എന്ന കമ്പനിയുടെ  ബ്രാക്കാ-1, ബ്രാക്കാ-2 (BRCA-1 and BRCA-2) എന്നീ ബ്രെസ്റ്റ് കാൻസറുമായി ബന്ധപ്പെട്ട ജീനുകളുടെ പേറ്റന്റും അവർക്ക് ഈ ജീനുകളിലുള്ള കുത്തകയും തങ്ങളുടെ ഗവേഷണത്തെ തടസ്സപ്പെടുത്തുന്നു എന്ന് പറഞ്ഞു കൊണ്ട് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയനും, എതാണ്ട് 150,000 യൂണിവേഴ്സിറ്റി ഗവേഷകരും, രോഗികളെക്കൂടി ഒപ്പം കൂട്ടിയാണ് 2009-ൽ മിറിയാഡ് ജനറ്റിക്സിനെതിരെ കേസ് കൊടുത്തത്. ഈ കേസ് ഇപ്പോഴും കോടതികൾ തമ്മിലുള്ള പന്തുതട്ടിക്കളിയിലാണ്. രോഗികളായ 'വ്യക്തികളെ' തോൽപ്പിച്ച് കൊണ്ട് നേട്ടങ്ങൾ കൊയ്ത ഗവേഷകർക്കെതിരെ,    'വ്യക്തികളെന്ന്' കോടതി തന്നെ ഈയിടെ ധ്വനിപ്പിച്ച  കോർപ്പറേറ്റുകൾ അന്തിമവിജയം നേടുമോ എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ്  ശാസ്ത്രലോകം.  

ഇതൊക്കെയായാലും ഹീലാ കോശങ്ങള്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ പല പുതിയ സുരക്ഷാ/നൈതീക നിയമനിര്‍മ്മാണങ്ങൾക്കും, മാർഗനിർദ്ദേശരേഖകൾക്കും വഴിയൊരുക്കി. ഇന്ന്   ശരീരഭാഗങ്ങള്‍ എടുക്കുവാനും, പരീക്ഷണത്തിനു ഉപയോഗിക്കുവാനും ഒക്കെ കൃത്യമായ അറിവോടുകൂടിയ അനുമതി തേടിയിരിക്കണം എന്ന് നിയമമുണ്ട്. അമേരിക്കയിൽ പലതിനും നിയമങ്ങൾ  കർശനമായിക്കൊണ്ടിരുന്നപ്പോൾ തന്നെ നിയമങ്ങളേയില്ലാത്ത, അല്ലെങ്കിൽ താരതമ്യേന ഏറ്റവും കുറഞ്ഞ വിലയ്ക്ക് നിയമങ്ങളെ മേടിക്കാനാവുന്ന മൂന്നാംലോകരാഷ്ട്രങ്ങളിലേക്കു  പരീക്ഷണശാലകളെ  പറിച്ചുനടുവാനും, പുതിയപരീക്ഷണ മൃഗങ്ങളെ കണ്ടെത്തുവാനും വഴിതെളിച്ചുകൊണ്ട് ആഗോളവൽക്കരണത്തിന്റെ അശ്വമേധം തുടങ്ങിക്കഴിഞ്ഞിരുന്നു. 
------

1997-ൽ ആഡം കർട്ടിസ് എന്ന ബ്രിട്ടീഷ് നിർമ്മാതാവ് ബി.ബി.സിക്ക് വേണ്ടി ഹീലയുടെയും ഹെൻറിയറ്റയുടെ കഥയെ ആസ്പദമാക്കി "ദി വെ ഓഫ് ദി ഫ്ലെഷ്" എന്ന ഡോക്കുമെന്ററി നിർമ്മിക്കുകവഴി ഹീലായുടെ കഥ ഒരിക്കൽ കൂടി പൊതുജനമധ്യത്തിൽ ചർച്ചയായി.  ശാസ്ത്രചരിത്രത്തിൽ താത്പര്യമുള്ളവർ ഈ ഡോക്കുമെന്ററി തീർച്ചയായും കണ്ടിരിക്കേണ്ടതാണ്. 

ചിത്രത്തിന് കടപ്പാട്
പിന്നീട് 2010-ല്‍ റെബേക്ക സ്ക്ലൂട്ട് എന്ന എഴുത്തുകാരി ഹെൻറിയറ്റയുടെയും, ഹീലയുടെയും എതാണ്ട് സമ്പൂര്‍ണ്ണമെന്ന് പറയാവുന്ന ചരിത്രം  "ദി ഇമ്മോർട്ടൽ ലൈഫ് ഓഫ് ഹെൻറിയറ്റ ലാക്സ്" എന്ന പുസ്തകത്തിലൂടെ വീണ്ടും പുറത്തു കൊണ്ടുവന്നു.  വൈദ്യശാസ്ത്രത്തിന്റെ ഇടനാഴികളിൽ ഒതുങ്ങിപ്പോകുമായിരുന്ന ഹീലയെന്ന അനശ്വരകീഴാളകോശത്തിനു മാനുഷികമുഖം നൽകിക്കൊണ്ട്      അധികാരത്താൽ വഞ്ചിക്കപ്പെട്ട, നീതി നിഷേധിക്കപ്പെട്ട  പച്ചമനുഷ്യരുടെ ചരിത്രത്തിലേക്ക്  വ്യാപകമായ പൊതുജനശ്രദ്ധയാകർഷിക്കാൻ സഹായിച്ചത് ഈ പുസ്തകമാണെന്നത് നിസ്സംശയം പറയാം.

ശാസ്ത്രലോകത്തിനു ഹെൻറിയറ്റ നൽകിയ കനപ്പെട്ട സംഭാവനകളെ അംഗീകരിച്ചുകൊണ്ട്  2011 മെയ് മാസം ബാള്‍ട്ടിമോറിലെ മോര്‍ഗന്‍ സ്റ്റേറ്റ് യൂണിവെഴ്സിറ്റി ഹെന്‍റിയറ്റ ലാക്സിനു പൊതുസേവനത്തെ മുന്‍നിര്‍ത്തിയുള്ള ഓണററി ഡോക്ടറേറ്റ് ബിരുദം നല്‍കി ബഹുമാനിക്കുകയുണ്ടായി. 

റേബക്ക മുൻകൈയ്യെടുത്ത്  ഹെൻറിയറ്റയുടെ കുടുംബത്തിനു വിദ്യാഭ്യാസവും മറ്റ് സഹായങ്ങൾക്കുമായുള്ള ധനശേഖരണാര്‍ഥം ഒരു ട്രസ്റ്റിനു രൂപം കൊടുത്തിട്ടുണ്ട്. പുസ്തകത്തിൽ നിന്നുള്ള വരുമാനത്തിന്റെ ഒരുഭാഗവും ഇതിലേക്കായി നീക്കി വെച്ചിട്ടുണ്ട്. ആ കുടുംബത്തിനു ഇതുകൊണ്ട് കുറച്ചെങ്കിലും ഗുണമുണ്ടാകുമെന്ന് ആശിക്കാം.
----------
ഹെൻറിയറ്റയുടെ അർബുദത്തിനും, ഹീലാ കോശങ്ങളുടെ അനശ്വരതയ്ക്കും പിന്നിലെ പല നിഗൂഡതകളും നിരവധികാലത്തെ ഗവേഷണഫലമായി ഇന്ന് ഏറെക്കുറെ അനാവൃതമാണെന്ന് പറയാം. ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) എന്ന വൈറസ് ആയിരുന്നു അർബുദത്തിനു പ്രധാന കാരണക്കാരൻ.  ഡോ. സൂരജ് രാജൻ എഴുതിയ "പാപ്പിലോമാ വൈറസ് പുരാണം!" എന്ന ബ്ലോഗ് പോസ്റ്റ്  എച്ച്.പി.വി-യെ സംബന്ധിച്ച പൊതുവായ വൈദ്യശാസ്ത്രവിവരങ്ങൾ വിശദമായി പങ്കുവെയ്ക്കുന്നുണ്ട്. പലതരം പാപ്പിലോമ വൈറസുകൾ ഉണ്ടെങ്കിലും, എച്.പി.വി-18 എന്ന  അത്യന്തം പ്രഹരശേഷിയുള്ള മാരകയിനം വൈറസ് ആയിരുന്നു ഹെൻറിയറ്റയുടെ ശരീരത്തിൽ ദുരന്തം വിതറിയത്. 1984-ൽ ഹറാൾഡ് സുർ ഹോസനും കൂട്ടരുമാണ് ആദ്യമായി ഹീലായിൽ എച്.പി.വി-18 കണ്ടെത്തുന്നത്. വൈറസുകളും അർബുദവുമായുള്ള ബന്ധം സ്ഥാപിച്ചെടുക്കുന്നതിലേക്ക് നയിച്ച ഗവേഷണങ്ങൾക്ക് 2008-ൽ   ഡോ. ഹോസൻ നോബൽ ജേതാവായി.


ഹ്യൂമൻ പാപ്പിലോമ വൈറസ്
ചിത്രത്തിനു കടപ്പാട്
എച്.പി.വി-18 വൈറസിന്റെ ജീനിതകം ഹെൻറിയറ്റയുടെ   കോശങ്ങളിലെ ക്രോമസോമിൽ   കടന്നുകയറി ധാരാളം വൈറസ് പ്രോട്ടീനുകളെ ഉൽപ്പാദിപ്പിക്കുന്നതിനു കാരണമായി. ഇതിൽ ചില പ്രോട്ടീനുകൾ കോശങ്ങളിൽ തന്നെയുള്ള അർബുദപ്രേരകങ്ങളായ ചില ജീനുകളുടെ (ഓങ്കോജീൻ) പ്രവർത്തനത്തെ ഉദ്ദീപിക്കിക്കുകയും (ഉദാ: c-MYC), ഒപ്പം കോശങ്ങളുടെ അമിതവളർച്ച തടയുന്ന ചില ട്യൂമർ സപ്രസ്സർ ജീനുകളുടെ (ഉദാ: p53, Rb) പ്രവർത്തനത്തെ നിർവിര്യമാക്കുകയും  ചെയ്യുക വഴി  ഹെൻറിയറ്റയുടെ കോശങ്ങളെ ഭ്രാന്തമായ വളർച്ചയിലേക്ക് നയിക്കുകയായിരുന്നു. 

പാപ്പിലോമ വൈറസ് ബാധിച്ച ഹെൻറിയറ്റയുടെ അർബുദ കോശങ്ങൾ  അതിവേഗം വളർന്നു പെരുകുക മാത്രമല്ല, ശരീരത്തിൽ ഒരു സ്ഥലത്ത് ഒതുങ്ങിക്കൂടി കഴിയുന്ന പ്രകൃതം ഉപേക്ഷിച്ച് പുതിയ മേച്ചിൽപ്പുറങ്ങൾ തേടിപ്പോകുന്ന ദേശാടന (മെറ്റാസ്റ്റാസിസ്) സ്വഭാവം കൂടി ആർജ്ജിച്ചിരുന്നു. സെർവിക്സിലെ ഉപരിതല  കോശങ്ങളായിരുന്ന ഇവർ അവിടുന്ന് കുതറിമാറി മൂത്രസഞ്ചിയിലേക്കും, അന്നനാളങ്ങളിലേക്കും, കരളിലേക്കും, ശ്വാസകോശങ്ങളിലേക്കും, ഹൃദയത്തിലേക്കും ഇരച്ചുകയറി അവിടെയെല്ലാം കൂടുവെച്ചു പെരുകി.

പോസ്റ്റ്മാർട്ടത്തിനു സാക്ഷ്യം വഹിച്ച ഡോ.ജോർജിന്റെ അസിസ്റ്റന്റ് മേരി ഹെൻറിയറ്റയുടെ തുറന്നിട്ട ശരീരത്തിന്റെ   ദൃശ്യം വിവരിക്കുന്നുണ്ട്.  കറുത്ത പശ്ചാത്തലത്തിൽ  ശരീരമാകെ വെളുപ്പും ചാരനിറവും കലർന്ന, പവിഴമുത്തുകൾ പോലെയുള്ള അർബുദമുകുളങ്ങൾ നിറഞ്ഞു നിന്നിരുന്നു. ഇത്തരം പവിഴമുത്തുകൾ കൊണ്ടു തീർത്ത മാലകളാൽ അലങ്കരിക്കപ്പെട്ടതുപോലെയായിരുന്നു ഹെൻറിയറ്റയുടെ ഹൃദയം, കരൾ, ഡയഫ്രം, ആമാശയം, അപ്പെൻഡിക്സ്,  അണ്ഡാശയം, മൂത്രസഞ്ചി എന്നീ അവയവങ്ങളുടെ ഉപരിതലം. വിവിധ വലിപ്പത്തിലുള്ള അനേകം ട്യൂമറുകൾ! 

ഒരേസമയം മരണവും അനശ്വരതയും പകർന്നുനൽകുന്ന അർബുദമെന്ന പ്രതിഭാസം ഇന്നും പൂർണ്ണമായും ശാസ്ത്രത്തിനു പിടികൊടുക്കാത്ത രഹസ്യങ്ങൾ ഉള്ളിലൊളിപ്പിച്ച് കൊണ്ട് അനേകം ഹൃദയങ്ങൾക്കുമേൽ പവിഴാഭരണങ്ങൾ ചാർത്തി നിത്യരോഗത്തിലേക്കും, മരണത്തിലേക്കും വിളിച്ചുകൊണ്ടു പോകുന്നു.  നിരവധി മനുഷ്യരുടെ കഠിനപ്രയത്നങ്ങളുടെ ഫലമായി ധാരാളം ജീവനുകളെ രക്ഷിക്കുവാനും, ആയുസ്സും ആരോഗ്യവും നീട്ടിക്കുവാനും ഇന്ന് സാധിച്ചിട്ടുണ്ട്. എച്.പി.വി-ക്കെതിരെ ഫലപ്രദമായ വാക്സീനുകളും ഇന്ന് ലഭ്യമാണ്. അതിലേക്കൊക്കെ നയിച്ചതിൽ ഹെൻറിയറ്റ എന്ന കറുത്ത വർഗക്കാരി വീട്ടമ്മക്ക് ചെറുതല്ലാത്ത  പങ്കാണുള്ളത്. 

----------
2001-ലെ ഒരു ബാൾട്ടിമോർ പ്രഭാതം.
ഹെൻറിയറ്റയുടെ ജീവൻ അനശ്വരപ്രയാണം തുടങ്ങി അരനൂറ്റാണ്ടിനുശേഷം, ജോൺ ഹോപ്കിൻസിലെ  "ക്രിസ്റ്റോഫ് ലെങ്ങാർ"  എന്ന ഗവേഷകന്റെ ക്ഷണം സ്വീകരിച്ച് ഹെൻറിയറ്റയുടെ മകൾ ഡെബ്രയും, സഹോദരൻ സക്കറിയയും റെബേക്ക സ്ക്ലൂട്ടിന്റെ ഒപ്പം ക്രിസ്റ്റോഫിന്റെ ലാബ് സന്ദർശിച്ചു.  തളികളിൽ വളരുന്ന ഹീലാകോശങ്ങളെ സൂക്ഷ്മദർശിനിയിൽ വെച്ച് കോശങ്ങളെ കമ്പ്യൂട്ടർ മോണിറ്ററിൽ കാണിച്ചു കൊടുത്തു.  കോശങ്ങൾ കൺമുന്നിൽ വിഘടിച്ച് രണ്ടാകുന്നത് അവർ അതിശയത്തോടെ വീക്ഷിച്ചു. 

ക്രോമസോം പെയിന്റിങ്ങ് എന്നറിയപ്പെടുന്ന സ്പെക്ട്രൽ കാര്യോടൈപ്പിങ്ങിനു ഉപയോഗിക്കുന്ന    ബഹുവർണ്ണ  ഫിഷ് (FISH, Fluorescence In Situ Hybridization) എന്ന സങ്കേതം വികസിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചയാളായിരുന്നു ക്രിസ്റ്റോഫ്. അദ്ദേഹം മുൻപൊരിക്കൽ ഹീലാ ക്രോമസോമുകളുടെ വർണ്ണശബളമായ ചിത്രം ഫ്രെയിം ചെയ്ത്  ഡെബ്രക്ക്   അയച്ച് കൊടുത്തിരുന്നു. 
ഹീലാ ക്രോമസോമുകൾ
Ferber, MJ et al Cancer Genetics and Cytogenetics,154(2004)1-9
ഇത്തരത്തിലുള്ള ഒരു ചിത്രം മുകളിൽ കൊടുത്തിരിക്കുന്നത് ശ്രദ്ധിച്ചാൽ ഒരു കാര്യം മനസ്സിലാകും. സാധാരണ നോർമൽ കോശങ്ങളിൽ ഉള്ളതുപോലെ 46 ക്രോമസോമുകൾക്ക് പകരം ഈ കോശങ്ങളിൽ 74 ക്രോമസോമുകളുണ്ട്!  ഹീലാ കോശങ്ങളിൽ ചിലപ്പോൾ 70 മുതൽ 164 വരെ ക്രോമസോമുകൾ ഉണ്ടായിരിക്കും. അർബുദകോശങ്ങളിൽ ക്രോമസോമുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നത് (അന്യൂപ്ലോയിഡി) സാധാരണമാണ്.

ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ഇതിൽ ഹെൻറിയറ്റയുടെ കാൻസറിനു കാരണക്കാരനായ വൈറസിന്റെ ജനിതകം കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട് എന്നതാണ്. എട്ടാം നമ്പർ ക്രോമസോമുകളുടെ ഒരറ്റത്ത് വെളുത്ത പൊട്ട് പോലെ കാണുന്നത്   എച്ച്.പി.വി-18 എന്ന മാരകവൈറസിന്റെ ജനിതകമാണ്.   ഒരു നോർമൽ കോശത്തെ ഭ്രാന്തമായ വളർച്ചയിലേക്കു തള്ളിവിടുകയും, അതിന്റെ ഉടമയായ മനുഷ്യജീവിയെ മരണത്തിലേക്ക് നയിക്കുകയും ചെയ്ത് കൊണ്ട്  ഒരു മാരകവൈറസ് വിതച്ച ജനിതകവിസ്ഫോടനത്തിന്റെ അസാധാരണമായ ചിത്രമാണ് ഈ പെയിന്റിങ്ങിലൂടെ വ്യക്തമാകുന്നത്.

ക്രിസ്റ്റോഫ്  കഴിയുന്നത്ര ലളിതമായി ഇത്തരം കാര്യങ്ങൾ അവർക്ക് വിശദീകരിച്ച് കൊടുത്തു.  പിന്നീട് അവിടെ വെച്ച് ഡെബ്രയുടെ കൈവെള്ളയിലേക്ക് അവരുടെ അമ്മയുടെ ജീവന്റെ കണികയെ വെച്ചുകൊടുത്തു.  തണുത്ത് മരവിച്ച പ്ലാസ്റ്റിക് ട്യൂബ്  ചുണ്ടോട് ചേർത്ത് ആ മകൾ മന്ത്രിച്ചു. "അമ്മ പ്രശസ്തയാണ്... പക്ഷെ ആരും അറിയുന്നില്ലെന്ന് മാത്രം!"
---------

2001-ലെ മറ്റൊരു തണുത്ത പ്രഭാതം.

അനശ്വരതയുടെ അരനൂറ്റാണ്ടിനിപ്പുറം, ഡെബ്രയുടെ കൈകളിൽ തണുത്തിരുന്ന അവരുടെ അമ്മ, ബാൾട്ടിമോറിൽ നിന്നും നൂറുമൈൽ അകലെ ഫിലഡെല്ഫിയ എന്ന സഹോദരസ്നേഹനഗരത്തിലെ  പുറംകാഴ്ചകൾ അടച്ചു വെച്ച കുടുസ്സുമുറിയിൽ പുതിയ തണുപ്പിന്റെ ആഴങ്ങളിൽ നിന്നും ഉണർന്നെണീറ്റ് തളികകളിൽ പെരുകിപ്പടരുന്നുണ്ടായിരുന്നു. അർബുദമെന്ന പ്രഹേളികയിലേക്കുള്ള മറ്റൊരു തുടക്കക്കാരന്റെ കൗതുകപ്രയാണത്തിനു വേദിയൊരുക്കിക്കൊണ്ട്.  ഒരു പക്ഷെ  മനുഷ്യചരിത്രം നിലനിൽക്കുവോളം തുടർന്നേക്കാവുന്ന അറിവിന്റെ അനശ്വരതയായി,  ഹീലയെന്ന അനശ്വരകീഴാളകോശമായി...


References:
  1. Gartler S, Nature,1968  217:750751.
  2. Hayflick, L, The establishment of a line (WISH) of human amnion cells in continuous cultivation. Exp Cell Res. 1961 Feb;23:14-20. 
  3. Nelson-Rees WA et al Science, 1974 184:1093-1096
  4. Nelson-Rees, et al. HeLa-Like Marker Chromosomes and Type-A Variant Glucose-6-phosphate Dehydrogenase Isoenzyme in Human Cell Cultures Producing Mason-Pfizer Monkey Virus-Like Particles. Journal of the National Cancer Institute 1974 53 (3), 751-757.
  5. Masters,JR HeLa cells 50 years on: the good, the bad and the ugly, Nature Reviews in Cancer, 2002, Vol 2 315-319
  6. Lucey BP et al Henrietta Lacks, HeLa Cells, and Cell Culture Contamination Arch Pathol Lab Med. 2009;133:1463–1467
  7. Perkel, JM, Curing Cells BioTechniques  2011 51: 85-90 
  8.  A Conspiracy of Cells, Michael Gold
  9. O'brien, SJ, Cell culture forensics, PNAS,2001, 7656–7658  vol. 98  no. 14
  10. Troug, RD et al Paying Patients for Their Tissue: The Legacy of Henrietta Lacks Science 2012 vol 337, p37-38
  11. Association for Molecular Pathology v. Myriad Genetics 
  12. The Way of All Flesh a BBC Documentary on HeLa by Adam Curtis
  13. The Immortal Life of Henrietta Lacks, A book on Henrietta Lacks by Rebecca Skloot
  14. HeLa Foundation 
  15. Hepworth,J, Advocacy for Henrietta Lacks and for Family Medicine Fam Med 2011;43(8):595-6.
  16. Williams, DR, Miles to Go before We Sleep: Racial Inequities in Health, Journal of Health and Social Behavior  2012, 53(3) 279–295
  17. Glickman, SW et al Ethical and Scientific Implications of the Globalization of Clinical Research, N Engl J Med 2009; 360:816-823
  18. Harald zur Hausen, Viruses in Human Cancers ,Eur J Cancer 1999, 35(8), 1174±1181.
  19. Harald zur Hausen,The search for infectious causes of human cancers: Where and why Virology,2009, 392  1–10.
  20. Boshart, M et al A new type of papillomavirus DNA, its presence in genital cancer biopsies and in cell lines derived from cervical cancer The EMBO Journal 1984, vol.3 no.5 pp. 1151-1157.
  21. Ferber, MJ et al Positioning of cervical carcinoma and Burkitt lymphoma translocation breakpoints with respect to the human papillomavirus integration cluster in FRA8C at 8q24.13 Cancer Genetics and Cytogenetics 2004,154,1–9.
  22. Macville,M et al  Comprehensive and Definitive Molecular Cytogenetic Characterization of HeLa Cells by Spectral Karyotyping Cancer Research  1999, 59, 141–150.